ലാസ: നേപ്പാളിനൊപ്പം പ്രളയം നേരിട്ട ചൈനീസ് അതിർത്തി പട്ടണമായ ഗൈറോംഗിൽ കാണാതായത് 360 പേരെ. ഇതിൽ 260 പേർ വിദേശികളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ടിബറ്റൻ മേഖലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗൈറോംഗിൽ മൂന്നു പേരുടെ മരണമേ സ്ഥീകരിച്ചിട്ടുള്ളൂ.
തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാളുമായി ആശയവിനിമയം നടത്തി. സഹകരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. കാണാതായവർ ഏതു രാജ്യക്കാരാണ് അദ്ദേഹം വ്യക്തമാക്കിയില്ല. ഭൂരിഭാഗവും വിനോദസഞ്ചാരികളോ തീർഥാടകരോ ആയിരിക്കാമെന്നാണ് അനുമാനം.
ബുധനാഴ്ച പ്രളയം ഉണ്ടായതിനു പിന്നാലെ സന്പൂർണ രക്ഷാപ്രവർത്തനത്തിന് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഉത്തരവിട്ടിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ഇന്നലെ ഗൈറോംഗ് സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തെരച്ചിലിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഉദ്യോഗസ്ഥർ നേതൃത്വം നല്കും.
പ്രസിഡന്‍റ് ഷിയുടെ ഉത്തരവിനു പിന്നാലെ, ചൈനീസ് സേനയിൽ ഇന്ത്യ-ചൈന അതിർത്തിയുടെ ചുമതലയുള്ള വെസ്റ്റേൺ തിയറ്റർ കമാൻഡ് സൈനികരെ മേഖലയിൽ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിരുന്നു.