ബ്രസൽസ്: 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു.
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബർ ഇടങ്ങളിലെ ചൂഷണങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണ് ഈ കർശന നടപടി. കുട്ടികൾക്ക് സമൂഹമാധ്യമം ഉപയോഗിക്കണമെങ്കിൽ മാതാപിതാക്കളുടെ പ്രത്യേക അനുമതി നിർബന്ധമാക്കും.
വ്യാജ ജനനത്തീയതി നൽകി അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയാൻ ബയോമെട്രിക് അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ അടിസ്ഥാനമാക്കിയുള്ള പ്രായപരിശോധന പ്ലാറ്റ്ഫോമുകൾ നിർബന്ധമായും നടപ്പിലാക്കണം. നിയമം ലംഘിക്കുന്ന സമൂഹമാധ്യമ കമ്പനികൾക്കെതിരേ കനത്ത പിഴ ഈടാക്കും.
കുട്ടികളിൽ സമൂഹമാധ്യമ ഉപയോഗം മൂലമുണ്ടാകുന്ന ലഹരി, വിഷാദം, പഠന ഏകാഗ്രതക്കുറവ്, സൈബർ ബുള്ളയിംഗ് എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയന്റെ നീക്കം.
ഓസ്ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങൾ സമാനമായ നിയമനിർമാണങ്ങളിലേക്ക് കടന്നതിന് പിന്നാലെയാണ് യൂറോപ്പും നടപടികൾ വേഗത്തിലാക്കിയത്.