ന്യൂഡൽഹി: ബ്രസീലിന് പിന്നാലെ മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വായും ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കും. കോൽക്കത്തയിൽ വെച്ച് ഇന്ത്യ-ഉറുഗ്വായ് മത്സരം നടക്കുമെന്ന് എഐഎഫ്എഫ് ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബർ ആറിനാണ് മത്സരം.
ബ്രസീലിന് പുറമേ മറ്റൊരു രാജ്യവുമായി ഇന്ത്യ സൗഹൃദ മത്സരം കളിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേപ് വെർദെ, ഉറുഗ്വായ് രാജ്യങ്ങളെയാണ് ഇതിനായി സമീപിച്ചിരുന്നത്. രണ്ട് തവണ ലോകചാമ്പ്യന്മാരായ ഉറുഗ്വായ് ടീമിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യൻ ഫുട്ബോൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കോൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. അതിനുശേഷമാകും ഉറുഗ്വായ്ക്കെതിരെ കളിക്കുക. ബ്രസീലുമായുള്ള സൗഹൃദ മത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിൽ ആസിയാൻ കപ്പിൽ നിന്ന് പിന്മാറാൻ അടുത്തിടെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നു.
ഇന്തോനേഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്.