തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിർദ്ദേശത്തെച്ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നു.മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ട്. മൃഗങ്ങൾ ചാടിപ്പോവുമ്പോൾ ജനങ്ങൾ ഭീതിയിലാണെന്നും മേയർ പറയുന്നു.
അതിനോടൊപ്പംതന്നെ നിലവിൽ പൂജപ്പുരയിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജയിൽ അവിടെനിന്നും മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കണമെന്ന് മേയർ അഭിപ്രായപ്പെട്ടു. ജയിൽ പൂജപ്പുരയിൽ വന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ഇക്കാര്യത്തിലും സർക്കാർ വേണ്ട തീരുമാനം എടുക്കണമെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന റീ ഇമേജിനിംഗ് റൗണ്ട് ടേബിൾ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മൃഗശാല നഗരമധ്യത്തിൽനിന്നും കൂടുതൽ വിശാലമായ വനപ്രദേശത്തേക്ക് മാറ്റണമെന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെയും മേയറുടെയും നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ എംഎൽഎ വി.കെ. പ്രശാന്ത് രംഗത്തെത്തി.
മൃഗശാല നഗരത്തിൽ നിന്ന് മാറ്റുന്നതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും വിലപിടിപ്പുള്ള ഈ ഭൂമി വൻകിട മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേയർ ഇത്തരം നിലപാടിനെ പിന്തുണയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും ഇടതുപക്ഷം നീക്കത്തെ പ്രതിരോധിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.