സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെ ന്നും തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു.
വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
‘‘തിയറ്ററുകളിൽ ആഹാര സാധനങ്ങൾക്ക് വാങ്ങുന്ന വില വളരെ കൂടുതലാണ്. പുറത്ത് 25- 30 രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് തിയറ്ററിൽ 250- 300 രൂപയാണ്. തിയറ്ററിനകത്ത് അത് കയറിയാൽ അത്ഭുത ലോകത്ത് എത്തിയ പോലെയാണ്.
ചായ വാങ്ങിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. കൊച്ചുകുട്ടികളുമായി പോവുമ്പോൾ, പോപ്കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ ആയിരം രൂപയെങ്കിലും ഇല്ലാതെ പോവാൻ കഴിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അത് ആരോഗ്യകരമായ കാര്യമല്ല.
വില നിശ്ചയിക്കുന്നത് ഞങ്ങളുടെ പരിധിയിൽ അല്ല. പക്ഷേ നിയന്ത്രണം വേണം. ശ്രദ്ധയിൽപ്പെടുത്തേണ്ട സ്ഥലത്ത് അത് ചെയ്യും. ലീഗൽ മെട്രോളജിയൊക്കെ അതിൽ ഇടപെടണം.
പുറത്തുനിന്ന് ചായ കുടിക്കാൻ പത്ത് രൂപയെ ആകുകയുള്ളൂ. എന്നാൽ അതിനകത്ത് കയറിയാൽ ആ ചായയ്ക്ക് 200 രൂപ. മാത്രമല്ല പുറത്തുനിന്നുള്ള സാധനങ്ങൾകൊണ്ട് കയറാനും സമ്മതിക്കില്ല.
അങ്ങനെയൊന്നും ജനാധിപത്യ സംവിധാനത്തിൽ ഒരു സിസ്റ്റത്തിനു പ്രവർത്തിക്കാൻ സാധിക്കില്ല. ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം, അല്ലെങ്കിൽ തിരുത്തണം. കൊള്ളയടിക്കുന്ന സമീപനത്തോട് വിയോജിപ്പുണ്ട്.’’വി.വി. രാജേഷിന്റെ വാക്കുകൾ.