Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടകേസിൽ അറസ്റ്റിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ തിരിച്ചറിയല്‍ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതി സുരേഷ് കുമാറിനെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയും യുവതിയുടെ സുഹൃത്ത് അർച്ചനയും പ്രതിയും മാത്രമാണ് തിരിച്ചറിയല്‍ പരേഡിൽ പങ്കെടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും.
ആക്രമണത്തിൽ പരിക്കേറ്റ യുവതി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പ്രതി പുകവലിച്ചു. ഇത് യുവതി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയിൽ പരേഡ് നടത്തും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയിൽ പരേഡ്.
ഞായറാഴ്ച രാത്രിയിലാണ് കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന യുവതിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേയ്ക്ക് തള്ളിയിട്ടത്. തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കലയിൽ നടന്ന സംഭവത്തിൽ തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷ്കുമാറാണ് പിടിയിലായത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊച്ചുവേളിയിൽ നിന്ന് പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.