ബംഗളൂരു: കർണാടകയിലെ ഹാസനിൽ പ്രീ-വെഡിംഗ് ഷൂട്ടിംഗിനിടെ ഒരു സംഘം ആളുകൾ ചേർന്ന് ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിച്ചു. നവി, നന്ദൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉച്ചിത്, പ്രജ്വാൾ, നിഷാന്ത് എന്നിവർ അറസ്റ്റിലായി. ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫർമാർ ചെരുപ്പിട്ട് പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നു. പിന്നീട് കാമറ തകർക്കുകയും ചെയ്തു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രതികൾക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.