National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, ഏതു ബെഞ്ചാണ് ഹർജി പരിഗണിക്കുക എന്ന് വ്യാഴാഴ്ച അറിയാം.
സംസ്ഥാന സർക്കാരും സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
എസ്ഐആറിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു. എന്നാൽ, മെൻഷനിംഗിൽ മുതിർന്ന അഭിഭാഷകരെ കേൾക്കാറില്ലെന്ന കാര്യം ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയതോടെ, അദ്ദേഹം ഹാരിസ് ബീരാനെ മെൻഷനിംഗിനായി മുന്നോട്ട് നീക്കിനിർത്തുകയായിരുന്നു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹാജരായത്. ഇതിനിടെ എല്ലാ ഹർജികളും ഒരുമിച്ച് കേൾക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ഉന്നയിച്ചു. ഇതും കോടതി അംഗീകരിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. എല്ലാവരുടെയും പങ്കാളിത്തം വേണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ജനങ്ങളും വില്ലേജ് ഓഫീസർമാരുമടക്കം സഹായിക്കണം. ബിഎൽഒമാരുടെ പ്രയാസം പരിഹരിക്കും. കളക്ടർമാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. അഞ്ചുലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തെന്നും അദ്ദേഹം വിശദമാക്കി.
നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വിട്ടുവീഴ്ചയില്ല. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു.
അതേസമയം, ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ട്.
വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.
നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കൽ പറഞ്ഞു. കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ കമ്മീഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എല്ലാ സഹായവും കുടുംബത്തിനുണ്ടാകും. ആലപ്പുഴ കളക്ടറുടെ സമ്മർദ്ദമെന്ന പരാതി പരിശോധിക്കുമെന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആര്‍) ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം.
പിസിസി അധ്യക്ഷന്മാരും, നിയമസഭാ കക്ഷി നേതാക്കളും, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ എന്നിവരാണ് യോഗത്തിനെത്തുക. കേരളം ഉള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. എസ്ഐആറുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.
വോട്ട് കൊള്ളയും എസ്ഐആറിലെ ക്രമക്കേടുകളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം എസ്ഐആറിനെതിരായ തുടര്‍ പ്രതിഷേധ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.
Kerala
തിരുവനന്തപുരം: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സമയക്രമം മാറ്റി നല്‍കില്ല. എന്യൂമെറേഷന്‍ ഫോം വിതരണവും, വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും ഡിസംബര്‍ നാലിനകം പൂർത്തിയാക്കണം.
നേരത്തെ നിശ്ചയിച്ച സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ടാകണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരെ അറിയിച്ചിട്ടുള്ളത്. എസ്ഐആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. ചില ബിഎൽഒമാർ ജോലി പൂർത്തിയാക്കിയെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഫോം അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്നത് വലിയ സമ്മർദമാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെച്ച് ബിഎൽഒമാർ രംഗത്തെത്തിയിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍ തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും അതിനാല്‍ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ കണ്ണൂർ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജീവനൊടുക്കിയ സംഭവവും പരാമർശിക്കുന്നുണ്ട്.
രാജ്യസഭാംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന് ആണ് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകൾ പുതുതായി ചേർത്തപ്പോൾ 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആകെ 2.86 കോടി വോട്ടർമാരാണ് ലിസ്റ്റിലുള്ളത്.
ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരേണ്ടിയിരുന്ന പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു.
21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധിഅവസാനിക്കും. തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം പേർ അധികമായി വോട്ടു ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
അതിനുശേഷം മൂന്നു ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു.
അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്. വോട്ടർമാരുടെ എണ്ണത്തെ വോട്ടു ചെയ്തവരെന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും കമ്മീഷൻ അറിയിച്ചു. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും കമ്മീഷൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടം 25നുള്ളിൽ കേരളത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ. ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം 25നുള്ളിൽ പൂർത്തിയാക്കും.
എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. 25നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബിഎൽഒമാർ പൂർത്തീകരിക്കണം. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നു പ്രഖ്യാപിച്ചേക്കും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇന്നു വൈകുന്നേരം 4.15ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ എസ്ഐആർ സമയക്രമം പ്രഖ്യാപിക്കുമെന്നാണ് സൂചന.
രാജ്യവ്യാപക എസ്ഐആർ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിയതായാണു വിവരം. എന്നാൽ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് എസ്ഐആർ നടപ്പാക്കിയേക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് കത്തയച്ചിരുന്നു.
എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കിയേക്കും. കേരളത്തിനുപുറമെ ആസാം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബർ ഒന്നുമുതൽ എസ്ഐആർ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും പങ്കെടുത്തേക്കുമെന്നാണ് സൂചന.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അടക്കം വിലയിരുത്തും. അതിനുശേഷമാകും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശനിയാഴ്ച ബിഹാര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രമേയത്തെ പിന്തുണച്ചു. ലീഗ് എംഎല്‍എമാരായ യു. ലത്തീഫ്, എന്‍. ഷംസുദ്ദീന് എന്നിവര്‍ പ്രമേയത്തിന്മേല് ഭേദഗതികള്‍ അവതരിപ്പിച്ചു.
National
ന്യൂഡൽഹി: ബിഹാർ എസ്ഐആറില്‍ തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.