ബംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വെള്ളം വിട്ടുനൽകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കർണാടകയിലെ ജനങ്ങളുടെ താല്പര്യങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടു അണക്കെട്ടിന്റെ നിർമാണം മാത്രമാണെന്നും സർവകക്ഷിയോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഡി.കെ.ശിവകുമാർ നിലപാട് വ്യക്തമാക്കിയത്.
കാവേരി വിഷയത്തിൽ കർണാടകയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിനാണ് പ്രധാന പരിഗണന നൽകുന്നത്. ഇതിനായി 40 ടിഎംസി വെള്ളം കരുതിവെക്കേണ്ടതുണ്ട്. അതിനുശേഷമേ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മേക്കെദാട്ടു അണക്കെട്ട് നിർമിക്കുന്നതാണ് കാവേരി പ്രശ്നത്തിന് ശാശ്വത പരിഹാരം. ഇതിന്റെ ഗുണഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് തമിഴ്നാടാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങൾ തമിഴ്നാടിനെ ബോധ്യപ്പെടുത്തുമെന്നും ഇരു സംസ്ഥാനങ്ങളും ചർച്ചയിലൂടെ പരിഹാരം കാണുമെന്നും ഡി.കെ കൂട്ടിച്ചേർത്തു.
13ന് പ്രഖ്യാപിച്ച സംസ്ഥാന ബന്ദ് പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാണ്.