റമള്ള: വെസ്റ്റ് ബാങ്കിൽ നശിപ്പിക്കപ്പെട്ട പലസ്തീൻ ഗ്രാമം സന്ദർശിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ജനപ്രതിനിധി സഭാംഗം റോ ഖന്നയെയും സംഘത്തെയും അധിനിവേശ ഇസ്രേലികൾ തോക്കു ചൂണ്ടി തടഞ്ഞുവച്ചു. ഇസ്രേലി സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
പലസ്തീൻ ഗ്രാമത്തിൽ നേരിട്ട ദുരനുഭവം റോ ഖന്നയാണു പുറത്തുവിട്ടത്. “അധിനിവേശ ഇസ്രേലികൾ നശിപ്പിച്ച ഗ്രാമത്തിലായിരുന്നു ഞങ്ങൾ. ഇതിനിടെ കുറെ തെമ്മാടികൾ അമേരിക്കൻ നിർമിത തോക്കുകളുമായി വന്ന് ഞങ്ങളെ തടഞ്ഞുവച്ചു. റോഡ് ഉപരോധിച്ചു. പിന്നീട് ഇവർ ഇസ്രേലി സൈന്യത്തെ വിളിച്ചുവരുത്തി. ഇസ്രേലി സൈന്യം അവരുടെ പക്ഷത്തായിരുന്നു.”
ഒരു മണിക്കൂറോളം തങ്ങളെ തടഞ്ഞുവച്ചതായി റോ ഖന്നയുടെ സഹായി കാമറോൺ കാസ്കി പറഞ്ഞു. “ഞങ്ങൾ ജറൂസലെമിലെ യുഎസ് എംബസിയെ ബന്ധപ്പെട്ടു. തുടർന്ന് പോലീസ് എന്നു തോന്നിക്കുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണു ഞങ്ങളെ മോചിപ്പിച്ചത്.”
കിർബത്ത് സനൂറ്റ എന്ന സ്ഥലത്ത് ഇസ്രേലികൾ വാഹനം തടഞ്ഞുവച്ചെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഇവിടെയെത്തി ആൾക്കാരെ പിരിച്ചുവിട്ട് വാഹനങ്ങളെ മോചിപ്പിച്ചുവെന്നും ഇസ്രേലിസേന സംഭവത്തോടുള്ള പ്രതികരണമായി അറിയിച്ചു.