ന്യൂയോർക്ക്: ലോകം കണ്ട അതിമാരകമായ പകര്‍ച്ചവ്യാധികളിലൊന്നായ ട്യൂബര്‍കുലോസിസ് (ടിബി) അഥവാ വൈറ്റ് പ്ലേഗ് അമേരിക്കയില്‍ വീണ്ടും ശക്തമാകുന്നതായി റിപ്പോര്‍ട്ട്.
2020-ന് ശേഷം രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തുന്നത്. 2024-ല്‍ മാത്രം പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് 2011-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിബി എന്ന മാരക കൊലയാളി
മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതിമാരക രോഗമാണ് ടിബി. വായുവിലൂടെയാണ് ഈ ബാക്ടീരിയ പകരുന്നത്. രോഗബാധിതരായ വ്യക്തികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സൂക്ഷ്മമായ തുള്ളികളിലൂടെയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. കോവിഡ്-19 മാറ്റിനിര്‍ത്തിയാല്‍, ലോകമെമ്പാടും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു കാരണമാകുന്ന പകര്‍ച്ചവ്യാധിയായി ക്ഷയരോഗം വീണ്ടും മാറിയിരിക്കുകയാണ്.
വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, കഫത്തിലൂടെ രക്തം വരിക, പനി, രാത്രിയിലെ അമിതമായ വിയര്‍പ്പ്, ഭാരക്കുറവ്, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പലപ്പോഴും ഇതിനെ സാധാരണ പനിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാന്‍ കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ക്ഷയരോഗം മാരകമായേക്കാം.
പാന്‍ഡെമിക്കിന് ശേഷമുള്ള വിദേശയാത്രകള്‍, കുടിയേറ്റം, വിവിധ സംസ്ഥാനങ്ങളിലുണ്ടായ രോഗവ്യാപനം, ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയയുടെ ശേഷി എന്നിവയാണ് കേസുകള്‍ കൂടാന്‍ കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍, എച്ച്ഐവി ബാധിതര്‍, ജനത്തിരക്കേറിയ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
പൂര്‍ണമായും ഭേദമാക്കാം
ക്ഷയരോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. എന്നാല്‍ ആറു മുതല്‍ ഒമ്പതു മാസം വരെ നീണ്ടുനില്‍ക്കുന്ന കര്‍ശന ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണ്. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് മരുന്നുകളെ പ്രതിരോധിക്കുന്ന പുതിയ തരം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു കാരണമാകും.
മാസ്ക് ധരിക്കുക, വായുസഞ്ചാരമുള്ള ഇടങ്ങളില്‍ കഴിയുക, കൃത്യസമയത്ത് പരിശോധനകള്‍ നടത്തുക എന്നിവ രോഗവ്യാപനം തടയാന്‍ സഹായിക്കും. ബിസിജി വാക്സിന് നിലവിലുണ്ടെങ്കിലും, രോഗം വ്യാപകമായ പ്രദേശങ്ങളിലാണു സാധാരണയായി നല്‍കുന്നത്. ക്ഷയരോഗത്തില്നിന്നു പൂര്‍ണമായും മുക്തമായ രാജ്യം ലോകത്തില്ലെന്നും ശ്വസിക്കുന്ന കാലത്തോളം നാം ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.