തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരാന്‍ രണ്ടുനാള്‍ ശേഷിക്കേ വിജയപ്രതീക്ഷയോടെ മുന്നണികളും സ്ഥാനാര്‍ഥികളും. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനത്തിലായിരുന്നു സ്ഥാനാര്‍ഥികളും മുന്നണികളും. വാര്‍ഡ് പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പലയിടത്തും ഫലം പ്രവചനാതീതമാണ്.
സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണ തന്ത്രങ്ങള്‍ ഫലപ്രദമായി നടന്ന ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പരമ്പരാഗത പ്രചാരണ തന്ത്രങ്ങള്‍ക്കു പകരം നവീന പ്രചാരണരീതികള്‍ സ്വീകരിച്ചത് പ്രായമായ വോട്ടര്‍മാര്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് സംശയം ബാക്കി നില്‍ക്കുകയാണ്.
ഓരോ ബുത്തിലെയും വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടലും കിഴിക്കലുമാണ് ഇതുവരെ നടന്നത്. പലയിടത്തും പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫും എല്‍ഡിഎഫും പങ്കുവയ്ക്കുന്നത്.
എന്നാല്‍, യുവജനങ്ങളുടെ വിദേശത്തേക്കുള്ള കുടിയേറ്റം തെരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ചിന്തയും മുന്നണികളുടെ മുന്നിലുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് ഭരണം എല്ഡിഎഫിനായിരുന്നെങ്കില് ഇത്തവണ അതു തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. എന്നാല്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്കുള്ളത്. ജില്ലാ പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എന്‍ഡിഎയും പങ്കുവയ്ക്കുന്നു.
തൊടുപുഴ, കട്ടപ്പന നഗരസഭകള്‍ യുഡിഎഫിന് നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഇതു തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫും പറയുന്നു. കൂടുതല്‍ സീറ്റുകള്‍ നേടി നഗരസഭകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും ഇത്തവണയും സ്വന്തമാക്കുമെന്ന ഉറച്ചവിശ്വാസം എല്‍ഡിഎഫ് പ്രകടിപ്പിക്കുമ്പോള്‍ വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
എന്‍ഡിഎ ആകട്ടെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമെന്നും ഏതാനും പഞ്ചായത്തുകളിലെങ്കിലും ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. സംസ്ഥാന, ദേശീയ വിഷയങ്ങളൊന്നും കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമായും പ്രാദേശിക വിഷയങ്ങളും സ്ഥാനാര്‍ഥിയുടെ മികവിലും ഊന്നിയായിരുന്നു മൂന്നു മുന്നണികളുടേയും പ്രചാരണം.
ആള്‍ക്കൂട്ടം കുറഞ്ഞു
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നുമുന്നണികളുടെയും സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്ത പൊതുയോഗങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കുറവായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുടുംബസമ്മേളനങ്ങളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും വഴി പ്രചാരണം ഊര്‍ജിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ഭവനസന്ദര്ശനങ്ങള്ക്കും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറവായതും ശ്രദ്ധിക്കപ്പെട്ടു. പലയിടങ്ങളിലും കൂലിക്ക് ആളുകളെ നിയോഗിച്ചാണ് ഫ്ളക്സുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം പരിമിതമായിരുന്നു. ചിലയിടങ്ങളിലെങ്കിലും ബൂത്തുകളില്‍ ഇരിക്കാന്‍ ആളില്ലാത്ത സ്ഥിതിയുമുണ്ടായിരുന്നു. സ്ഥാനാര്‍ഥികള്‍ ബന്ധുക്കളായ ആളുകളെയാണ് ബൂത്തിലുൾപ്പെടെ നിയോഗിച്ചത്.
ബിസിനസ് മേഖലയിലെ പ്രതിസന്ധികളും കാര്‍ഷികമേഖലയിലെ തകര്‍ച്ചയും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരെ വീടുകളിലെത്തി പോളിംഗിന് എത്തിക്കുന്നതിനായിരുന്നു സ്ഥാനാര്‍ഥികളും മറ്റും കിണഞ്ഞു ശ്രമിച്ചത്. ഇതുമൂലം പോളിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ കഴിഞ്ഞു.
യുഡിഎഫ് നേടും: സി.പി. മാത്യു
തൊടുപുഴ: യുഡിഎഫ് ജില്ലയില്‍ മികച്ചവിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കും. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. യുവജനങ്ങള്‍ വിദേശത്തേക്ക് പഠനത്തിനും ജോലിക്കും മറ്റും പോയതാണ് വോട്ടിംഗ് ശതമാനത്തില്‍ ചിലയിടങ്ങളിലെങ്കിലും കുറവ് വരാന്‍ കാരണം.
എല്‍ഡിഎഫിന് വന്‍മുന്നേറ്റം:
സി.വി. വര്‍ഗീസ്
തൊടുപുഴ:: ഇടുക്കിയില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ മുന്നേറ്റം എല്ഡിഎഫിനുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തും. എട്ടില്‍ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം നേടും. കട്ടപ്പന, തൊടുപുഴ നഗരസഭകളില്‍ ഭരണം തിരിച്ചുപിടിക്കും. കൂടുതല്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തും.