പൂന: ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉറിയടിക്കിടെ സ്പീക്കറുകൾ താങ്ങിയിരുന്ന ഇരുന്പു കമാനം മറിഞ്ഞുവീണ് അതിനിടയിൽപ്പെട്ട് യുവതി മരിച്ചു.
ജന്മാഷ്ടമി ആഘോഷത്തിനിടെ മുംബൈയിൽ 32 ഗോവിന്ദകൾക്കും താനെയിൽ 10 പേർക്കും പരിക്കേറ്റു. പൂനയിലെ പിംപ്രി-ചിഞ്ച്വാഡ് മേഖലയിലെ ഓൾഡ് സാംഘ്വി സ്വദേശിനിയായ സൽമ സലാവുദ്ദീൻ പഠാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദഹി ഹണ്ഡി പരിപാടിക്കായി ഉച്ചഭാഷിണികളുടെ നിര താങ്ങിനിർത്താൻ സ്ഥാപിച്ച താത്കാലിക ഇരുമ്പുചട്ടക്കൂട് തകർന്നുവീണാണ് അപകടം. വിഘ്നഹർത്ത മണ്ഡൽ സംഘടിപ്പിച്ച പരിപാടി അവസാനിച്ചതിനു പിന്നാലെ ഇരുന്പുകൊണ്ടുള്ള ചട്ടക്കൂട് അഴിച്ചുമാറ്റുന്നതിനിടെ ഭാരമേറിയ ഭാഗം സൽമയുടെ ദേഹത്തു വീഴുകയായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൽമയുടെ മകൻ സംഘാടക മണ്ഡലിന്റെ ഭാരവാഹിയായിരുന്നു. സംഘാടകർക്കെതിരേ പരാതി നൽകാൻ കുടുംബം വിസമ്മതിക്കുകയും സ്വമേധയാ കേസെടുക്കരുതെന്നു പൊലിസിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലിസ് കേസെടുത്തത്. ഇരുമ്പുകമാനം തകർന്നുവീണതിന്റെ കാരണങ്ങൾ പൊലിസ് അന്വേഷിച്ചുവരികയാണ്.
ഡിജെ പോലുള്ള ശബ്ദസംവിധാനങ്ങളുടെ ഉപയോഗത്തെച്ചൊല്ലി പൂനയിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണു യുവതിയുടെ മരണം.
മുംബൈയിൽ ഉറിയടി ആഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ മനുഷ്യപിരമിഡ് തകർന്ന് 32 ഗോവിന്ദകൾക്ക് പരിക്കേറ്റതായി നഗരസഭാ അധികൃതർ അറിയിച്ചു.
വെണ്ണ നിറച്ച മൺകുടങ്ങൾ ഉയരത്തിൽ കെട്ടിത്തൂക്കി, ഗോവിന്ദകൾ പല തട്ടുകളുള്ള മനുഷ്യപിരമിഡ് തീർത്ത് അവ പൊട്ടിക്കുന്നതാണ് ദഹി ഹണ്ടിയുടെ (ഉറിയടി) പ്രധാന ഭാഗം. ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന ജന്മാഷ്ടമി ഉത്സവത്തിന്റെ ഭാഗമായാണ് ഇതു സംഘടിപ്പിച്ചുവരുന്ന്. വൻ സമ്മാനത്തുക, സിനിമാതാരങ്ങളുടെ സാന്നിധ്യം, വിനോദപരിപാടികൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.