മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പദ്ധതി നടപ്പാക്കരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതെന്നും അന്ന് ഏറ്റവും ശക്തമായി എതിർത്തത് യൂത്ത് ലീഗായിരുന്നുവെന്നും മുനവറലി തങ്ങൾ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉപസമിതി രൂപീകരിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
ജനവികാരത്തിന് വിരുദ്ധമായ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ നിലപാട് വ്യക്തമാക്കുമെന്നും മുനവറലി തങ്ങൾ പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും നടപടി ഉണ്ടായാലും അതിനെതിരെ പ്രതികരിക്കാൻ യൂത്ത് ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ജനങ്ങൾക്കൊപ്പമല്ലെങ്കിൽ ജനങ്ങൾ ഭരണകൂടത്തിന് എതിരാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
അതേസമയം പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരും പുതിയ നീക്കത്തിന് ഒരുങ്ങുകയാണ്. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സമഗ്ര ശിക്ഷ കേരള ഫണ്ട് ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയക്കും. അതേസമയം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിലും കോൺഗ്രസിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി കടലിൽ എറിയുംമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതി നടപ്പാക്കാൻ നടത്തുന്ന നീക്കത്തിനെതിരെ മുന്നണിയിലും വിമർശനം ഉയരുന്നുണ്ട്.