റാഞ്ചി: കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള് വ്യാജമെന്ന് തെളിഞ്ഞു. 2018 ജൂലൈയിൽ ശിശുക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ കോൺസിലിയ ഉൾപ്പെടെ മൂന്നുപേരെയാണ് എട്ടു വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ കുറ്റവിമുക്തരാക്കിക്കൊണ്ട് റാഞ്ചിയിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചത്.
സിസ്റ്റർ കോൺസിലിയ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടവർക്കെതിരേ വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിനടപടി. മിഷനറീസ് ഓഫ് ചാരിറ്റി റാഞ്ചിയിൽ നടത്തിയിരുന്ന നിർമൽ ഹൃദയ് എന്ന സ്ഥാപനത്തിൽനിന്ന് 14 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ 50,000 രൂപയ്ക്കു വിറ്റുവെന്ന ആരോപണത്തെത്തുടർന്നാണ് സിസ്റ്റർ കോൺസിലിയയ്ക്കും സ്ഥാപനത്തിലെ ജീവനക്കാർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത്.
ഇതിനുപുറമെ 2018 ആദ്യം മുതൽ മൂന്നു കുട്ടികളെക്കൂടി വിറ്റുവെന്ന ആരോപണവും ഇവർക്കെതിരേ ഉന്നയിച്ചിരുന്നു. പീഡനത്തിന് ഇരയായവർക്കും മനുഷ്യക്കടത്തിൽനിന്നു രക്ഷപ്പെടുത്തിയ അവിവാഹിതരായ ഗർഭിണികൾക്കും അഭയം നൽകുന്ന സ്ഥാപനമാണ് നിർമൽ ഹൃദയ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിസ്റ്റർ കോൺസിലിയ 14 മാസത്തോളം ജയിലിൽ കഴിയേണ്ടിവന്നു.
കടുത്ത പ്രമേഹ രോഗബാധിതയായിരുന്നിട്ടും സിസ്റ്റർക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് ജാർഖണ്ഡിലെ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്കുനേരേ വലിയതോതിലുള്ള പ്രതിഷേധവും അന്വേഷണ കോലാഹലങ്ങളുമാണ് അധികാരികൾ അഴിച്ചുവിട്ടത്. സിബിഐ അന്വേഷണത്തിനുവരെ പോലീസ് ശിപാർശ ചെയ്തു. 24 ശിശുക്കളെ സംരക്ഷിച്ചിരുന്ന ഹിനൂവിലെ മറ്റൊരു സ്ഥാപനം അധികാരികൾ അടച്ചുപൂട്ടി.
കൂടാതെ വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപണവും സന്യാസിനീസമൂഹം നേരിടേണ്ടിവന്നു. ജാർഖണ്ഡിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 12 സ്ഥാപനങ്ങളും പോലീസ് നിരീക്ഷണത്തിലാക്കി. എന്നാൽ പ്രതിസന്ധികൾ ഏറെ നേരിട്ടെങ്കിലും എട്ടു വർഷത്തിനിപ്പുറം സത്യം മറനീക്കി പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് കത്തോലിക്കാസഭയും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹവും.
സത്യം എപ്പോഴും ജയിക്കുമെന്നതിന്റെ തെളിവാണ് ഈ വിധിയെന്നും വർഷങ്ങളോളം കള്ളക്കേസിന്റെ പേരിൽ വേട്ടയാടപ്പെട്ട സിസ്റ്റർ കോൺസിലിയയുടെ നിരപരാധിത്വം ഒടുവിൽ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം പ്രതികരിച്ചു. സത്യത്തിന്റെയും പ്രാർഥനയുടെയും വിശ്വാസത്തിന്റെയും വിജയമെന്നാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) മുൻ ജനറൽ സെക്രട്ടറിയും ഡാൽട്ടൻഗഞ്ച് ബിഷപുമായ തിയോഡോർ മസ്കരേനാസ് വിശേഷിപ്പിച്ചത്.
ആരോപണങ്ങൾ പോലീസും മാധ്യമങ്ങളും വലിയ രീതിയിൽ പ്രചരിപ്പിച്ചപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മിക്ക ഭവനങ്ങളും ഇതിന്റെ ആഘാതം നേരിട്ടു. എങ്കിലും കടുത്ത വെല്ലുവിളികൾക്കിടയിലും പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ ജനങ്ങൾക്കായുള്ള തങ്ങളുടെ സേവനം സിസ്റ്റർമാർ തടസമില്ലാതെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.