ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം ഫയല്‍ ചെയ്തു. ഒമ്പതംഗ ബെഞ്ചിന് മുന്നിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. യുവതീ പ്രവേശനത്തിൽ മതപണ്ഡിതന്മാരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍.
സ്ത്രീ പ്രവേശനം ഗുരുതര മനുഷ്യാവകാശ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള ഏഴ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്. 17 പേജടങ്ങുന്ന സത്യവാംഗ്മൂലമാണ് സമർപ്പിച്ചിരിക്കുന്നത്.
ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണം. 2008 ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു നൽകിയ സത്യവാംഗ്മൂലത്തിലും ഈ നിർദേശം ഉണ്ടായിരുന്നു.
മതാചാരം പുറത്തുള്ളവര്‍ക്ക് പൊതുതാല്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ വിശ്വാസികളെ പിണക്കാതെയുള്ള നിലപാട് സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നു.