മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം. തന്ത്രപ്രദാനമായ നാലു വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് 11 ഡ്രോണുകൾ യുക്രെയ്ൻ തൊടുത്തെന്നും എല്ലാം തകർത്തെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് നാല് വിമാനത്താവളങ്ങളും അടച്ചു. ഞായറാഴ്ച മാത്രം 71 ഡ്രോണുകൾ റഷ്യയിലേക്ക് യുക്രെയ്ൻ അയച്ചെന്നും വ്യോമപ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അധിനിവേശത്തിന്റെ നാലാം വാർഷികത്തിന് രണ്ട് നാൾ മാത്രം ശേഷിക്കെയാണ് റഷ്യക്കെതിരായ അതിശക്തമായ ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ശക്തമായ തിരിച്ചടിക്ക് റഷ്യൻ സൈന്യം തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കായി പ്രവർത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് തടസപ്പെട്ടത്. എന്നാൽ മോസ്കോയിലെ ആക്രമണത്തിൽ യുക്രെയ്ന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.