ന്യൂഡൽഹി: ഇന്ത്യ എഐ (നിർമിത ബുദ്ധി) ഇംപാക്ട് ഉച്ചകോടിയുടെ ഉദ്ഘാടനദിവസത്തിലുണ്ടായ മോഷണം, അനിയന്ത്രിത ജനത്തിരക്ക്, വാർത്താവിനിമയ പ്രശ്നങ്ങൾ അടക്കം വിദേശപ്രതിനിധികൾ നേരിട്ട ദുരിതത്തിന് കേന്ദ്രസർക്കാർ മാപ്പ് പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുത്തവർ നേരിട്ട പ്രശ്നങ്ങൾക്കു ക്ഷമാപണം നടത്തുന്നതായും വരുംദിവസങ്ങളിൽ സുഗമമായ അനുഭവം വാഗ്ദാനം ചെയ്യുന്നതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഉച്ചകോടിയിൽ 70,000ത്തിലധികം ആളുകൾ പങ്കെടുത്തതുമൂലമാണ് ചില പ്രയാസങ്ങൾ നേരിട്ടതെന്ന് മന്ത്രി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയാണിത്. പ്രതികരണം അസാധാരണമായിരുന്നു. ഊർജം സ്പഷ്ടമാണ്. ഇപ്പോഴെല്ലാം വളരെ സുഗമമാണ്. തിങ്കളാഴ്ച ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ, അതിനു ക്ഷമ ചോദിക്കുന്നു- ഭാരത് മണ്ഡപത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയെന്ന് കൊട്ടിഘോഷിച്ചു നടത്തിയ പരിപാടിയുടെ ഹാളുകളിലേക്ക് വലിയ ജനക്കൂട്ടം ഇരച്ചുകയറിയതോടെ ആകെ തകിടം മറിഞ്ഞു. എവിടെയും നീണ്ട ക്യൂകളും തിക്കും തിരക്കുമായിരുന്നു. മൊബൈൽ ഡാറ്റ കണക്ടിവിറ്റിയും പ്രശ്നമായി. പ്രമുഖരുടെയും സ്ത്രീകളുടെയും ആഭരണങ്ങളും വിലപ്പെട്ട രേഖകളും മോഷ്ടിക്കപ്പെട്ടതായും പരാതിയുണ്ട്. പ്രതിനിധികൾക്കു കൃത്യമായ നിർദേശം പോലുമില്ലായിരുന്നത് പ്രശ്നം വഷളാക്കിയെന്നു സമ്മേളനത്തിനെത്തിയവർ പരാതിപ്പെട്ടു.
വിമാനയാത്ര, താമസം, ലോജിസ്റ്റിക്സ്, ബൂത്ത് എന്നിവയ്ക്കെല്ലാം പണം നൽകിയവരോടു സുരക്ഷയുടെ പേരിൽ കാട്ടിയത് അതിക്രമങ്ങളാണെന്ന് ഇന്ത്യയിലെ ആദ്യ പേറ്റന്റ് നേടിയ എഐ വെയറബിൾ കന്പനിയായ നിയോ സാപിയൻ സിഇഒ ധനഞ്ജയ് യാദവ് പറഞ്ഞു.
തന്റെ ഉപകരണങ്ങൾ പലതും മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം അറിയിച്ചു. സ്വന്തം നിർമാതാക്കളെ മാറ്റിനിർത്തുന്ന എഐ ഉച്ചകോടിയാണെന്ന് റെസ്കില്ലിന്റെ സ്ഥാപകനായ പുനിത് ജെയിൻ പറഞ്ഞു.