തൊടുപുഴ: ലഹരിക്കെതിരേ സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി വഴി ബുധനാഴ്ച വരെ ഇടുക്കി ജില്ലയിൽ നടന്നത് 5,366 റെയ്ഡുകൾ. 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോൾ 207 പേര് അറസ്റ്റിലായി. 13.493 കിലോ കഞ്ചാവും 6.67 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹാഷിഷ് ഓയിലും 94 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. വിവിധയിടങ്ങളിൽ കണ്ടെത്തിയ 10 കഞ്ചാവ് ചെടികളും അധികൃതർ നശിപ്പിച്ചു. ജില്ലയിൽ പോലീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ഊര്‍ജിതമായി നടക്കുകയാണ്.
എക്സൈസ് പദ്ധതിയായ ഓപ്പറേഷന് തണ്ടര്‍ വഴി ജില്ലയില്‍ 88 എന്‍ഡിപിഎസ് കേസുകൾ രജിസ്റ്റര്‍ ചെയ്തു. 80 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് - 959 ഗ്രാം, കഞ്ചാവ് ചെടി- 21 എണ്ണം, എംഡിഎംഎ - 0.29 ഗ്രാം, ചരസ് - രണ്ട് ഗ്രാം, കഞ്ചാവ് മിഠായി-315 ഗ്രാം, കോട - 70 ലിറ്റർ, ചാരായം- രണ്ട് ലിറ്റർ, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം - 307.185 ലിറ്റര്‍ എന്നിവ പിടിച്ചെടുത്തു.
92 അബ്കാരി കേസുകളും നിരോധിത പുകയില ഉത്പന്ന വില്‍പ്പന, ഉപയോഗം, പൊതുസ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 495 കോട്പ കേസുകളും ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസുകളില്‍ 92 പേർ അറസ്റ്റിലായി.
ജില്ലയുടെ വിവിധ മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും എക്സൈസ്-പോലീസ് പട്രോളിംഗും വാഹനപരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്കൂള്‍ -കോളജ് പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാണ്.
ലഹരിവിരുദ്ധ ദിനാചരണം ഇന്ന്
ഇടുക്കി: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് വിപുലമായ പരിപാടികള്‍. തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണ സദസ് ഉച്ചകഴിഞ്ഞ് രണ്ടിന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തും. നടന് ആസിഫ് അലി വിശിഷ്ടാതിഥിയാകും. തൊടുപുഴ മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡില്‍നിന്ന് ന്യൂമാന്‍ കോളജിലേക്ക് ലഹരിവിരുദ്ധ സന്ദേശ റാലിയും നടക്കും.
മൂന്നാറില്‍ രാവിലെ 11.30ന് ലഹരിവിരുദ്ധ റാലിയും തുടര്‍ന്ന് യോഗവും നടക്കും. എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുട്ടിക്കാനം മരിയന്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ അവബോധ ക്ലാസ് രാവിലെ 10ന് സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കട്ടപ്പന, ഇടുക്കി എന്നിവിടങ്ങളില്‍ ബൈക്ക് റാലി, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.
വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുത്: മദ്യലഹരിവിരുദ്ധ സമിതി
കോതമംഗലം: പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമാകുന്ന വീര്യംകുറഞ്ഞ മദ്യവില്‍പ്പന നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഇതില്‍നിന്നു പിന്മാറണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപതാ സമിതി ആവശ്യപ്പെട്ടു.
ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന്, തണ്ടര്‍ പദ്ധതികള്‍ പരാജയപ്പെടുന്നതിന് ഇതു കാരണമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
രൂപത ഡയറക്ടര്‍ ഫാ. ജയിംസ് ഐക്കരമറ്റം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുകുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോബി ജോസഫ്, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, സുനില്‍ സോമന്, സിജോ കൊട്ടാരത്തില്‍, ജോമോന് ജേക്കബ്, മാര്ട്ടിന് കീഴേമാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.