തിരുവനന്തപുരം: കുംഭ മാസം പകുതി പിന്നിട്ടിട്ടും വേനൽമഴ കരുത്താർജിക്കാത്തതിനാൽ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം. വരവറിയിച്ചെങ്കിലും വേനൽമഴ ശക്തമാകാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത്. കുടിവെള്ള ക്ഷാമത്തിനൊപ്പം കാർഷിക മേഖലയെ അടക്കം മഴക്കുറവ് സാരമായി ബാധിക്കുമെന്നാണ് ആശങ്കയാണ്.
ഇടവിട്ട് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട് കുറയാൻ ഇത് പര്യാപ്തമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. അതേസമയം വരുംദിവസങ്ങളിലും ഇടവിട്ടുള്ള വേനൽമഴ തുടരുമെന്നും അടുത്ത ആഴ്ചയോടെ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ബുധനാഴ്ച വരെ നേരിയ, ഇടത്തരം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പത്തനംതിട്ട, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലാണ് മഴ ലഭ്യമാകുക. അറബിക്കടലിലെ ചക്രവാതച്ചുഴി കേരളത്തിൽ മഴ ശക്തമാക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് 116 ശതമാനം അധിക മഴ ലഭിച്ചു.കഴിഞ്ഞ വർഷം ഇതേകാലയളവിൽ 66 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്തത് 45.6 മില്ലീമീറ്റർ മഴയാണ്. 21.1 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇതെന്നും മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.