കാസര്‍ഗോഡ്: എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബൂത്ത് ലെവല്‍ ഓഫീസറെ മർദിച്ച സിപിഎം പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്ക ബീവറേജസ് ഔട്ട്ലെറ്റിലെ ക്ലര്‍ക്കായ ബിഎല്‍ഒ പി.അജിത്തിന് മർദനമേറ്റ സംഭവത്തിൽ ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രനാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ പയറുക്കയിലെ ക്യാമ്പിലാണ് സംഭവം. അജിത്തിനെ സുരേന്ദ്രന് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരേ പേരുള്ള രണ്ടു വോട്ടര്‍മാരുടെ ഫോമുകളില്‍ ഒന്ന് അജിത് എത്തിച്ചുകൊടുത്തപ്പോള്‍ രണ്ടാമത്തെയാളുടെ ഫോം അയല്‍വാസിയെയാണ് നല്കാന് ഏല്പിച്ചത്.
എന്നാല്‍ അയല്‍വാസി ഇതു കൊടുക്കാന്‍ മറന്നുപോയി. എന്തുകൊണ്ടാണ് ഫോം എത്തിച്ചുകൊടുക്കാത്തതെന്ന് സുരേന്ദ്രന് ചോദിച്ചു. ഇതേത്തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.