കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കു ജാമ്യം നല്കിയ ഉത്തരവ് ചോദ്യം ചെയ്തും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിക്ക് ഒത്താശ ചെയ്തുവെന്ന് ആരോപിച്ചുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിനു തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെതിരേ സംസ്ഥാന സര്‍ക്കാരും ഇഡിയും നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് സി.എസ്. ഡയസ് പ്രതിക്ക് സ്പീഡ് പോസ്റ്റില്‍ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.
ഹര്‍ജി വീണ്ടും ജൂലൈ 13ന് പരിഗണിക്കാന്‍ മാറ്റിയ കോടതി, ആവശ്യമെങ്കില്‍ എതിര്‍കക്ഷികള്‍ക്കു സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച വടി കണ്ടെടുക്കാനായില്ലെങ്കിലും അന്വേഷണം ഏറെ മുന്നോട്ടു പോയതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണു തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണു സര്‍ക്കാരിന്റെ ഹര്‍ജി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടടക്കം ലഭിക്കാനുണ്ട്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുക്കാതെയും പ്രതിയുമായി ഗൂഢാലോചന നടത്തിയുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ തെറ്റായ വിവരം അറിയിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടറെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍, ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ ഭാഗമല്ലേയെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തിൽ മാത്രമല്ലല്ലോ കോടതി തീരുമാനമെടുക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. 27 ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ എന്താണു ചെയ്തതെന്നും കോടതി ആരാഞ്ഞു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം കേരളത്തില്‍ ആദ്യമാണെന്നും പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉണ്ടെന്നും ഇഡിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഇഡി, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റെന്നും വിശദീകരിച്ചു. ഗുരുതരമായി പരിക്കേറ്റത് ആർക്കാണെന്നും എത്ര ദിവസം ആശുപത്രിയില്‍ കിടന്നുവെന്നും ആരാഞ്ഞ കോടതി അതിന്റെ രേഖയുണ്ടോയെന്നും ചോദിച്ചു. തുടര്‍ന്നാണ് എതിര്‍കക്ഷികള്‍ക്കു നോട്ടീസ് ഉത്തരവായ കോടതി, ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്.