Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autos Flocking

Alappuzha

ഇരുചക്രവാഹനങ്ങളും ഓട്ടോകളും കൂട്ടത്തോടെ വർക്‌ഷോപ്പുകളിലേക്ക്‌

ഹരിപ്പാട്: പെട്രോളിലെ എഥനോൾ മിശ്രിതത്തിന്‍റെ അളവ് കൂടിയതോടെ സാധാരണക്കാരുടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും പ്രത്യേകിച്ച് അല്പം പഴക്കമുള്ള മോഡലുകൾ, കൂട്ടത്തോടെ വഴിയിലാകുന്നു. കാർബറേറ്റർ അടക്കമുള്ള ഭാഗങ്ങൾ തുരുമ്പിച്ചും കേടായുമുള്ള തകരാറുകളുമായി വർക്‌ഷോപ്പുകളിൽ തിരക്കേറുകയാണ്. എത്ര തവണ കാർബറേറ്റർ അഴിച്ച് വൃത്തിയാക്കിയാലും ദിവസങ്ങൾക്കകം വാഹനം വീണ്ടും പണിമുടക്കുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടുകളുമാണ് വരുത്തിവയ്ക്കുന്നത്.

എഥനോൾ കലർത്തിയ പെട്രോളിനെതിരേ ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പെട്രോളിയം മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇന്ധനത്തിന്‍റെ പോരായ്മകൾ സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. പാസഞ്ചർ കാറുകളിൽ 40,000 കിലോമീറ്ററും ഇരുചക്രവാഹനങ്ങളിൽ 20,000 കിലോമീറ്ററും ഓടിച്ച് നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ധന വിതരണമെന്ന് വ്യക്തമാക്കുമ്പോഴും വണ്ടികളുടെ മൈലേജ് കുറയുമെന്ന വാദം മന്ത്രാലയം ശരിവച്ചിട്ടുണ്ട്.

വാഹനങ്ങളുടെ ലോഹ, പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകില്ലെന്ന് അവകാശപ്പെടുമ്പോഴും ഇന്ധന സിസ്റ്റത്തിലെ റബർ ഭാഗങ്ങൾ സാധാരണയേക്കാൾ നേരത്തെ തന്നെ മാറ്റേണ്ടി വന്നേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

എഥനോളിന്‍റെ തീവ്രത കാരണം ഫ്യുവൽ പൈപ്പുകളും വാഷറുകളും വേഗത്തിൽ നശിക്കുന്നതായി മെക്കാനിക്കുകളും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഈ എഥനോൾ കലർന്ന പെട്രോൾ തങ്ങൾക്കു വേണ്ടെന്നും സാധാരണ പെട്രോൾ മതിയെന്നും അയൽരാജ്യമായ ഭൂട്ടാൻ ആവശ്യപ്പെട്ടതും ഈ ഇന്ധനത്തിന്‍റെ പോരായ്മകൾ വ്യക്തമാക്കുന്നതാണ്.

ഇപ്പോൾ വിപണിയിലിറങ്ങുന്ന ഏറ്റവും പുതിയ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ മിശ്രിതം ഉപയോഗിക്കാനുള്ള പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ കമ്പനികൾ ഒരുക്കുന്നുണ്ട്. അവയുടെ ഫ്യുവൽ പമ്പുകളും എൻജിൻ ഭാഗങ്ങളും ഈ ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ, നിരത്തുകളിലോടുന്ന ഭൂരിഭാഗം സാധാരണക്കാരുടെയും വാഹനങ്ങൾ ഇത്തരം അത്യാധുനിക സംവിധാനങ്ങൾ വരുന്നതിന് മുൻപിറങ്ങിയവയാണ്.

ഉയർന്ന എഥനോൾ മിശ്രിതം താങ്ങാൻ ശേഷിയില്ലാത്ത ഇത്തരം പഴയ മോഡൽ ബൈക്കുകളും സ്കൂട്ടറുകളുമാണ് ഇപ്പോൾ കൂട്ടത്തോടെ പണിമുടക്കുന്നത്. എഥനോളിന് അന്തരീക്ഷത്തിലെ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കാനുള്ള ശേഷിയുള്ളതിനാൽ, വാഹനം കുറച്ചുദിവസം ഓഫാകാതിരുന്നാൽ പെട്രോളും വെള്ളവും വേർതിരിഞ്ഞ് ടാങ്കിൽ അടിഞ്ഞ് കാർബറേറ്ററിൽ കട്ടപിടിച്ച് തുരുമ്പെടുക്കുന്നതാണ് പ്രധാന വില്ലൻ.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ബൈക്ക് വഴിയിൽ കിടന്നതെന്നും ഓരോ തവണയും നാനൂറോളം രൂപ നൽകി കാർബറേറ്റർ ക്ലീൻ ചെയ്യിച്ചിട്ടും ഒരാഴ്ച കഴിയുമ്പോൾ വീണ്ടും വണ്ടി സ്റ്റാർട്ടാകാതാകുന്ന അവസ്ഥയാണെന്നും ഒരു നിത്യയാത്രക്കാരൻ പറയുന്നു. ഒടുവിൽ മൂവായിരത്തിലധികം രൂപ ചെലവഴിച്ച് പുതിയ കാർബറേറ്റർ മാറ്റേണ്ടി വന്നതായും കൃത്യസമയത്ത് ജോലിക്ക് എത്താൻ കഴിയാത്തത് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈക്കുകളെ മാത്രമല്ല, സാധാരണക്കാർ ഉപജീവനമാർഗമാക്കുന്ന പെട്രോൾ ഓട്ടോറിക്ഷകളെയും ഈ ഇന്ധനപ്രശ്നം കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരു ദിവസം വണ്ടി പണിമുടക്കിയാൽ ആ കുടുംബത്തിന്‍റെ വരുമാനമാണ് ഇല്ലാതാകുന്നത്. അല്പം പഴക്കമുള്ള കാറുകളുടെ ഇരുമ്പ് ഇന്ധന ടാങ്കുകൾക്കുള്ളിൽ എഥനോൾ കാരണം വേഗത്തിൽ തുരുമ്പ് കയറുന്നതായും പരാതിയുണ്ട്. ഈ തുരുമ്പ് ഇന്ധന പൈപ്പുകൾ വഴി എൻജിനിലേക്ക് എത്തുമ്പോൾ വണ്ടി പൂർണമായി പണിമുടക്കും.

പുതിയ മോഡൽ ബിഎസ്-6 വാഹനങ്ങളിലെ വിലകൂടിയ ഫ്യുവൽ പമ്പുകളെയും ഇഞ്ചക്ടറുകളെയും ഈ മശ്രിതം ബാധിക്കുന്നുണ്ട്. ഇത്തരം വണ്ടികളിലെ ഫ്യുവൽ പമ്പുകൾ പൂർണമായി കേടായാൽ ആയിരക്കണക്കിന് രൂപയുടെ അപ്രതീക്ഷിത ചെലവാണ് സാധാരണക്കാരായ വാഹന ഉടമകൾക്ക് ഉണ്ടാകുന്നത്.

Latest News

Corehub Up