മാവൂർ: ബാങ്കിൽനിന്നെടുത്ത വായ്പ പൂർണമായി അടച്ചുതീർത്തിട്ടും ആധാരം തിരിച്ചുനൽകുന്നില്ലെന്ന് പരാതി. മാവൂർ സർവിസ് സഹകരണ ബാങ്കാണ് ആധാരം തിരിച്ചുനൽകാത്തതെന്ന് മാവൂർ കണ്ണിപറമ്പ് മുഴാപാലം ചോലക്കൽ മോഹൻദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2024 മാർച്ച് 21നാണ് മാവൂർ സർവിസ് സഹകരണ ബാങ്കിൽ ആധാരം പണയംവെച്ച് 3.50 ലക്ഷം രൂപ വായ്പയെടുത്തത്. മൂന്ന് ഘഡുക്കളായി പണം തിരിച്ചടച്ച് 2025 ഏപ്രിൽ 22ന് ലോൺ പൂർണമായി ക്ലോസ് ചെയ്തു. എന്നാൽ, വായ്പ പൂർണമായി തിരിച്ചടച്ച് 15 മാസം കഴിഞ്ഞിട്ടും ഇതുവരെ ആധാരം തിരിച്ചുനൽകാൻ ബാങ്ക് തയാറായിട്ടില്ല. ബാങ്കുമായി നിരന്തരം ബന്ധപ്പെടുകയും പ്രസിഡന്റ് സെക്രട്ടറി എന്നിവരെ കാണുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല.
നേരത്തെ ഒരു കാറ്ററിംഗ് സർവിസ് നടത്തിയ സമയത്ത് ബാങ്കിനുകീഴിൽ ചെറൂപ്പയിലുള്ള സൂപ്പർ മാർക്കറ്റിൽനിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിച്ചിരുന്നു.
കോവിഡിനെതുടർന്ന് കാറ്ററിംഗ് സര്‍വീസ് നിലച്ചശേഷം സാധനം വാങ്ങിയ തുകയിൽ 28,000 രൂപ സൂപ്പർ മാർക്കറ്റിന് തിരിച്ചുനൽകാനുണ്ട്. ഈ തുക അടക്കാത്തതിനാലാണ് ആധാരം തിരിച്ചുതരാത്തതെന്നാണ് ബാങ്കിന്റെ വിശദീകരണം. സൂപ്പർമാർക്കറ്റിലെ ജീവനക്കാരുമായുള്ള ബന്ധത്തിലാണ് കടം വാങ്ങിയത്. സൂപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങിച്ചതും ബാങ്ക് വായ്പയുമായി എങ്ങനെയാണ് ബന്ധിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ഇത് ബോധ്യപ്പെടാനാണ് ബാക്കിതുക അടക്കാതിരിക്കുന്നത്. ആധാരം തിരിച്ചുകിട്ടാത്തതിനാൽ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.
ജില്ല സഹകരണ രജിസ്ട്രാർ, സഹകരണ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുന്നുണ്ടെന്നും മോഹൻദാസ് പറഞ്ഞു