കടുവാക്കുളം: റിട്ടേൺ ഓട്ടത്തിന്റെ കാശിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ കടുവാക്കുളത്തു സംഘർഷം. പത്തു രൂപയെച്ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ കടുവാക്കുളം ചൂളക്കവലയ്ക്കു സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിഷേധിച്ച് കടുവാക്കുളം കവലയിലെ ഓട്ടോറിക്ഷക്കാർ ഇന്നു രാവിലെ ഒൻപതു മുതൽ 11 വരെ പണിമുടക്ക് പ്രഖ്യാപിച്ചു.
പൂവന്തുരുത്ത് സ്വദേശിയും കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറുമായ ഷാജി(കൊച്ചുമോൻ) ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിലേക്കു വരുന്നതിനിടയിൽ ഒരു അച്ഛനും മകനും ഓട്ടോയിൽ കയറി ചൂളക്കവലയിൽ ഇറങ്ങി. റിട്ടേൺ ഒാട്ടത്തിനു നൽകിയ 20 രൂപയിൽ പത്തു രൂപ തിരികെ വേണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. എന്നാൽ, റിട്ടേൺ ഓട്ടത്തിന് 20 രൂപയാണെന്നു ഡ്രൈവർ പറഞ്ഞു. ഇതോടെ തുടങ്ങിയ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷം കണ്ട് ഇതുവഴി വന്ന മറ്റൊരു ഓട്ടോ ഡ്രൈവർ മാട്ടിയും ഇറങ്ങിച്ചെന്നു. തുടർന്ന് തങ്ങളെ ഇരുവരെയും ആക്രമിക്കുകയായിരുന്നെന്ന് ഓട്ടോഡ്രൈവർമാർ ആരോപിക്കുന്നു. മാട്ടിയുടെ മുഖത്തു മർദനമേറ്റു. ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഈസ്റ്റ് പോലീസിൽ പരാതി നൽകുമെന്ന് ഡ്രൈവർമാർ അറിയിച്ചു.