ക്രിസ്തുവിന്റെ കുരിശ് ഉയർത്തുന്ന ആധ്യാത്മിക വെല്ലുവിളി, അതിനെ അതിജീവിക്കുന്ന ആത്മീയ വിജയം എന്നിവയെക്കുറിച്ചാണ് നമ്മൾ വിശുദ്ധ വാരത്തിൽ ചർച്ച ചെയ്യുന്നത്. ഈശോ പങ്കുവയ്ക്കുന്ന ആത്മവിശ്വാസം നോക്കുക.
"എന്നാൽ, നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോകുകയും ചെയ്യുന്ന സമയം വരുന്നു; അല്ല അതു വന്നുകഴിഞ്ഞു. എങ്കിലും ഞാൻ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്'(യോഹ 16:32). ഒരാളുടെ വിശ്വാസം പരിപക്വമാകുന്നത് അഥവാ അവന്റെ ദൈവവിശ്വാസത്തിന്റെ പൂർണത എന്നു പറയുന്നതു ദൈവം അവനെ വിശ്വസിക്കുന്ന ഒരു കാലഘട്ടമാണ്. "യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവൻ അവരെയെല്ലാം അറിഞ്ഞിരുന്നു' (യോഹ 2:24).
ദൈവം ഒരാളെ വിശ്വസിച്ചോ എന്നു നമുക്ക് എങ്ങനെ തിരിച്ചറിയാം? ഏറ്റവും വലിയ വിഷമസന്ധിയിൽ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകാതെ വരും. ലോകത്തിന്റെ എല്ലാ കുരിശുകളെയും മുൾക്കിരീടങ്ങളെയും തിരുവിലാവിലെ മുറിവിനെയും ആണിപ്പഴുതിനെയും അതിജീവിച്ചു ലോകത്തെ കീഴടക്കുന്നതു ദൈവം വിശ്വസിച്ച വ്യക്തികളാണ്. അതു നാം തിരിച്ചറിയുന്നത് അന്ത്യവിനാഴികയിലാണ്.
» ഉപേക്ഷിച്ചതായി തോന്നിയാലും «
അന്ത്യ വിനാഴികയിൽ ഈശോയെ ദൈവം കുരിശിൽ ഉപേക്ഷിക്കുന്നതായിട്ട് ഈശോതന്നെ പറയുന്നുണ്ട്. എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? ആ എന്തുകൊണ്ട് എന്നുള്ളതിനാണ് ഏറ്റവും വലിയ പ്രാധാന്യം. ഹെബ്രാ 13:5ൽ നാം വായിക്കുന്നു, ഒരു കാരണവശാലും ഞാൻ നിന്നെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ഇല്ല. പക്ഷേ, ക്രിസ്തുവിനു സംഭവിച്ചതോ? അതിന് ഒറ്റ കാരണമേയുള്ളൂ, ക്രിസ്തുവിൽ ദൈവപിതാവിനു തികഞ്ഞ വിശ്വാസമുണ്ട്. അസാന്നിധ്യത്തിലും ക്രിസ്തുവിന്റെ വിശ്വാസം ലോകജനതയ്ക്കു മുഴുവൻ ലോകത്തിന്റെ പ്രകാശമായി എക്കാലത്തും മാതൃകാ വിശ്വാസമായി നിലനിൽക്കും.
എന്താണ് കാരണം? ക്രിസ്തു ആ നിമിഷം പറഞ്ഞു:എന്റെ പിതാവേ നീ എന്നെ ഉപേക്ഷിച്ചതായി കാണപ്പെട്ടാലും ഞാൻ എന്റെ ആത്മാവിനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ദൈവം നമ്മളിൽ വിശ്വസിക്കുന്നു എന്നുള്ളതാണ് നമുക്ക് ഇടയ്ക്കിടെ ദൈവസാന്നിധ്യം അനുഭവപ്പെടാത്തതിന്റെ ഒരു കാരണം. ആ സമയത്ത് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നമ്മുടെ ജീവിതത്തെ സമർപ്പിച്ച് ക്രിസ്തുവിനെ പോലെ അതിജീവനത്തിന്റെ അവസാന മാതൃകയാകാൻ വിശുദ്ധ വാരം നമ്മെ സഹായിക്കട്ടെ.