അടൂർ: വെള്ളമൊഴുകുന്ന ചാൽ അയൽവാസി അടച്ചതു കാരണം വെള്ളത്തിലായ വെറ്റില കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിന്മേൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ കർഷൻ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അടൂർ നഗരസഭ, അടൂർ ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടക്കുമ്പോഴാണ് ആത്മഹത്യാശ്രമം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കോട്ടമുകൾ തറയിൽ പുത്തൻവീട്ടിൽ സുരേന്ദ്രൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുരേന്ദ്രത്തിന്‍റെ വീടിനു മുമ്പിലുള്ള കോട്ടമുകൾ പുലിക്കണ്ണാച്ചിറ ഏലായിലാണ് വെറ്റിലക്കൃഷിയുള്ളത്. ഒരു വർഷം മുൻപാണ് അയൽവാസി ചാൽ അടച്ചത്.
കൃഷിയിടത്തിലെ ഉൾപ്പെടെ വെള്ളം ഒഴുകിപ്പോകാനുള്ള ചാലാണ് സമീപവാസി അടച്ചത്.
ഇതോടെയാണ് മഴക്കാലമായാൽ സുരേന്ദ്രന്‍റെ വെറ്റിലകൃഷി വെള്ളത്തിലാകുന്ന സ്ഥിതിയിലെത്തിയത്. വെള്ളക്കെട്ടു കാരണം വിളവെടുക്കാൻ പാകമായ കൃഷി അഴുകി നശിച്ചു. ജില്ലാ കളക്ടർ, അടൂർ ആർഡിഒ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സുരേന്ദ്രൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അടൂർ നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവേലിൻ്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി പരാതിക്കാരനായ സുരേന്ദ്രൻ, അയൽവാസികൾ എന്നിവരുമായി ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിൽ കൃഷിയിടത്തിനു സമീപം ഇരു കുട്ടരുമായി ചർച്ച നടന്നു. ചർച്ചയിൽ അയൽവാസി ചാൽ തുറക്കാൻ തയാറല്ലെന്ന് അറിയിച്ചു. പിന്നാലെയാണ് സുരേന്ദ്രനെ കീടനാശിനി ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടത്.