ഇരിട്ടി : കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെടാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയാണെന്ന് ആരോപിച്ചു മൃതദേഹം മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചു. പരിയാരം മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് 3.30 ഓടെ മൃതദേഹവുമായെത്തിയ ആംബുലൻസ് ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തടയുകയായിരുന്നു.
തങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയപാർട്ടിക്കാരും വരേണ്ടതില്ലെന്നു പ്രഖ്യാപിച്ചായിരുന്നു സമരം. പ്രതിഷേധം വൈകുന്നേരം ആറര വരെ നീണ്ടു. ജില്ലാ കളക്ടർ നേരിട്ടെത്തി ചർച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടർന്ന് കളക്ടറുടെ പ്രതിനിധിയായി തളിപ്പറന്പ് ആർഡിഒ സി.വി. പ്രകാശൻ സ്ഥലത്തെത്തി ചർച്ച നടത്തി.
കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു ഇന്ന് കൈമാറാമെന്നും അനീഷിന്റെ ഭാര്യയ്ക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങൾ സംബന്ധിച്ച കളക്ടറേറ്റിൽ യോഗം ചേർന്ന് അനുകൂല തീരുമാനമുണ്ടാക്കാമെന്നും സി.വി. പ്രകാശൻ ഉറപ്പുനൽകി.
ആനമതിൽ നിർമാണം മേയ് 30നുള്ളിൽ പൂർത്തിയാക്കുമെന്നും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്. പിന്നീട് ആറരയോടെ ആംബുലൻസിൽനിന്നു പുറത്തിറക്കിയ മൃതദേഹം വീടിനു സമീപം സംസ്കരിച്ചു.