Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bombs

ചാനലുകളുടെ നുണ ബോംബുകൾക്ക് കോൺഗ്രസിനെ തകർക്കാനാകില്ലെന്ന് സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീം യുഡിഎഫ് എന്നത് അക്ഷരാർഥത്തില്‍ അടിവരയിടുന്നതായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജനമെന്നും സതീശൻ പറഞ്ഞു.

കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായിട്ടാണെങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യുഡിഎഫ് മുന്നോട്ട് പോയത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരാന്‍ മൂന്നു ദിവസം എടുത്തെന്നതാണ് വാര്‍ത്ത. പണ്ടൊക്കെ എത്ര ദിവസമാണ് എടുത്തിരുന്നതെന്നും സതീശൻ ചോദിച്ചു.

സിപിഎം തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ ഇരുന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിന്‍റെ നടപടിക്രമം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ മധുസൂദന്‍മിസ്ത്രി ചെയര്‍മാനായ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നില്‍ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കണം. അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുര്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്.

ആദ്യ ദിവസം തന്നെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ തയാറായിരുന്നെങ്കിലും മധുസൂദന്‍മിസ്ത്രിയ്ക്ക് ഡല്‍ഹിയില്‍ എത്താനായില്ല. ആരോഗ്യപ്രശ്‌നമായിരുന്നു കാരണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ചു.

ചില ചാനലുകള്‍ കഴിഞ്ഞ കുറെ ദിവസമായി ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ്. ഒരു ചാനല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല്‍പതോളം വ്യാജ വാര്‍ത്തകളാണ് കോണ്‍ഗ്രസിനെതിരെ ഉണ്ടാക്കിയത്. അന്തരീക്ഷത്തില്‍ നിന്നും ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി. നുണ ബോംബുകള്‍ക്ക് രണ്ട് മണിക്കൂറത്തെ ആയുസ് പോലും ഉണ്ടായില്ല.

തന്‍റെ ഔചിത്യം കൊണ്ട് ആ ചാനലിന്‍റെ പേര് പറയുന്നില്ല. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന വാര്‍ത്ത ആദ്യം ചില ചാനലുകള്‍ നല്‍കി. പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ഞങ്ങള്‍ തീരുമാനം എടുത്തിട്ടില്ല. രാത്രിയായപ്പോള്‍ മത്സരിക്കില്ലെന്ന് വാര്‍ത്ത നല്‍കി. അപ്പോഴും അതുസംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ല.

കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്നും ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്നും സുധാകരനെ സ്ഥാനാർഥിയാക്കിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജവയ്ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞെന്നും ഇന്നലെ രാവിലെ വീണ്ടും വാര്‍ത്ത നല്‍കി.

ഞാന്‍ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്? എന്തൊരു മര്യാദകേടാണ് ചെയ്തത്? വിശ്വാസ്യതയുള്ള മുഖ്യധാര ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. കഴിഞ്ഞ 48 മണിക്കൂര്‍ ആ നേതാക്കളെ നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനോട് ഇത്രയും ക്രൂരത കാട്ടരുത്.

എകെജി സെന്‍ററില്‍ നിന്നും പണം പറ്റുന്ന ചില ചാനലുകള്‍ക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ ചേരരുത്. എകെജി സെന്‍ററില്‍ നിന്നും പണം പറ്റുന്ന ചാനലുകള്‍ എനിക്കെതിരെ പറഞ്ഞാല്‍ കുഴപ്പമില്ല. അതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. പക്ഷെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി അധിക്ഷേപിക്കാമെന്നു കരുതേണ്ട. ഈ വര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങള്‍ തോല്‍ക്കില്ല.

നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ച് വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരം ഉള്‍ക്കൊണ്ട് ടീം യുഡിഎഫ്അധികാരത്തില്‍ എത്തും. ചാനല്‍ വാര്‍ത്തകള്‍ക്കും അപ്പുറത്ത് ജനഹൃദയങ്ങളില്‍ യുഡിഎഫുണ്ട്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് തിരിച്ച് വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തകര്‍ക്കാനാകില്ല.

എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് എല്ലാ കാലത്തും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ആസാമിലെയും പോണ്ടിച്ചേരിയിലേയും തമിഴ്‌നാട്ടിലെയും സിഇസി നടക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയത്. പോയ എല്ലാ സമയത്തും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചയില്‍ ആയിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും മര്യാദ ഇല്ലായ്മയുടെ മാക്‌സിമമാണ് ചാനലുകള്‍ ചെയ്തത്.

നിങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്ക്. നിങ്ങള്‍ക്കെങ്കിലും നാണം വരട്ടെ. കെ. സുധാകരന്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞോ? പാര്‍ട്ടിയേക്കാള്‍ വലുതല്ല ഞാനെന്ന ഒറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ നിങ്ങള്‍ അധിക്ഷേപിച്ചത്. കൊച്ചയിലെ കാര്യത്തില്‍ കെ.സി. വേണുഗോപാലും സതീശനും തമ്മില്‍ വഴക്ക്, സതീശന്‍ ഇറങ്ങിപ്പോയി എന്നു പോലും വാര്‍ത്ത നല്‍കി. ഞങ്ങള്‍ തമ്മില്‍ വഴക്ക് നടന്നെന്ന വാര്‍ത്ത നല്‍കിയവരെ ഓര്‍ത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സീറ്റ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്.

സ്ഥാനാർഥിത്വം വൈകിയെന്ന വാക്ക് ഇനി ഉപയോഗിക്കരുത്. വാര്‍ത്ത നിങ്ങള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഒരു നേതാക്കളും ഒന്നും പ്രതികരിച്ചില്ല. സീറ്റിന് അര്‍ഹതയുള്ള ഒന്നിലധികം പേരുണ്ട്. ചരിത്രം നോക്കിയാല്‍ അത് തന്നെ എത്രയോ കുറവാണ്. 2001 ല്‍ ഡല്‍ഹിയില്‍ നിന്നും തീരുമാനിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. അതൊക്കെ ഇപ്പോള്‍ സിപിഎമ്മിലാണ് സംഭവിച്ചത്.

ഒരാളെ ഒരു സീറ്റില്‍ സ്ഥാനാർഥിയാക്കിയിട്ട് അയാള്‍ ഇറങ്ങില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അതൊന്നും വലിയ വാര്‍ത്തയല്ല. എന്നിട്ട് അയാള്‍ക്ക് വേറെ സീറ്റ് നല്‍കി. ആ പ്രശ്‌നമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. വിമതരൊക്കെ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അതൊക്കെ വൈകാരികമായ തീരുമാനങ്ങളാണ്. അതൊക്കെ നേരില്‍ കണ്ടോ ഫോണില്‍ വിളിച്ചോ തീര്‍ക്കാവുന്നതേയുള്ളൂ.

സാമൂഹികഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിളെ തീരുമാനിച്ച പാര്‍ട്ടിയില്‍ എന്ത് അനിശ്ചിതത്വം ഉണ്ടായെന്നാണ് പറയുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

എല്‍ഡിഎഫിന്‍റെ തിരുവനന്തപുരം സെന്‍ട്രലില്‍ ആരാണ് സ്ഥാനാര്‍ഥി? അതൊക്കെ ഇടയ്ക്ക് വാര്‍ത്തയാക്കണം. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ഥികളും വന്നോ? അതൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കുന്നത് വളരെ കുറവാണ്. ഇങ്ങോട്ട് മാത്രമാണ് ഫോക്കസെന്നും സതീശൻ ആരോപിച്ചു.

Latest News

Corehub Up