ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പഞ്ചായത്തിന്റെ കുഴൽക്കിണറിന്റെ നിർമാണം വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വേനൽക്കാലത്ത് മാവേലിക്കര താലൂക്കിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് താമരക്കുളം പഞ്ചായത്ത്.
താമരക്കുളം കണ്ണനാകുഴിയിലും താമരക്കുളം നാലുമുക്കിലുമാണ് രണ്ടു കുഴൽക്കിണറുകൾ സ്ഥാപിക്കാൻ തുക വകയിരുത്തിയത്. ആലപ്പുഴ ഭൂഗർഭ ജലവകുപ്പിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 2025 ഡിസംബറിൽ കണ്ണനാകുഴി മൂന്നാംവാർഡിൽ കുഴൽക്കിണർ കുഴിക്കാനുള്ള യന്ത്രങ്ങൾ കൊണ്ടുവന്ന് കുഴൽക്കിണർ സ്ഥാപിച്ചു. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും പണി തീർന്നതിന്റെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നാലുമുക്കിൽ അനുഭവപ്പെടുന്നത്. കണ്ണനാകുഴിയിലെ കുഴൽക്കിണർ കുഴിക്കുന്നതിനു കൊണ്ടുവന്ന പ്ലാന്റ് മാസങ്ങൾ കഴിഞ്ഞിട്ടും താമരക്കുളം നാലുമുക്കിലേക്കു കൊണ്ടുവന്ന് കുഴൽക്കിണർ സ്ഥാപിക്കാൻ ഭൂഗർഭ ജല അഥോറിറ്റി തയാറാകുന്നില്ല. കടുത്ത വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ഭൂഗർഭ ജലഅഥോറിറ്റി. ഭൂഗർഭ ജലവകുപ്പിനു കുഴൽക്കിണർ നിർമിക്കുന്നതിനായി നാലു യന്ത്രങ്ങളാണുള്ളത്. ഇതിൽ മൂന്നെണ്ണവും പ്രവർത്തനക്ഷമല്ലെന്നാണ് ഭൂഗർഭ ജലവകുപ്പ് പറയുന്നത്.
സ്വകാര്യ കുഴൽക്കിണർ നിർമാണക്കമ്പനികളെ സഹായിക്കാനാണ് ഇതെന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം. മൂന്നു യന്ത്രങ്ങളുടെ പ്രവർത്തനത്തിനായി അറുപതു പേരാണ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. കുഴൽക്കിണർ നിർമിക്കുന്നതിനുള്ള ലക്ഷക്കണക്കിനു രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ ഘടിപ്പിച്ചിരിക്കുന്നത് കാലഹരണപ്പെട്ട ലോറികളിലാണ്. ഈ വാഹനങ്ങൾക്കു കാലാകാലങ്ങളിൽ വാഹനവകുപ്പിന്റെയോ മലിനീകരണവകുപ്പിന്റെയോ പരിശോധനകൾ നടത്താനുള്ള നടപടി സ്വീകരിക്കാറില്ലെന്നും പറയുന്നു.