ന്യൂഡൽഹി: പ്രണയബന്ധം മുറിഞ്ഞത് ആത്മഹത്യാപ്രേരണയാകില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രണയബന്ധം തകർന്നതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നൽകിക്കൊണ്ടാണ് കോടതി നിർണായക പ്രഖ്യാപനം നടത്തിയത്.
മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാം ദിവസം മുൻ കാമുകി ജീവനൊടുക്കിയിരുന്നു. തുടർന്നാണ് പ്രതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. ജീവനൊടുക്കിയ പെൺകുട്ടിയും പ്രതിയുമായി എട്ടുവർഷത്തെ ബന്ധമുണ്ടായിരുന്നു.
പ്രതിയെ കുറ്റപ്പെടുത്തുന്ന കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചെങ്കിൽ മാത്രമേ പ്രേരണക്കുറ്റം നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി.