Business
ഇന്ത്യയിലെ ഓഹരി വിപണിയിൽ ഇന്ന് കോടിക്കണക്കിന് ആളുകളാണ് നിക്ഷേപം നടത്തുന്നത്. എന്നാൽ, ഈ വലിയ സാമ്പത്തിക വ്യവസ്ഥയെ, ഒരു അരാജകത്വവുമില്ലാതെ, സുതാര്യമായി കൊണ്ടുപോകുന്നത് ആരാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത് 'സെബി' (SEBI) ആണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. വിപണിയിലെ തട്ടിപ്പുകൾ തടയുന്നതിനും നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അതോറിറ്റിയാണിത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട, സെബി എന്ന 'കരുത്തനെ'ക്കുറിച്ച് നമുക്ക് പരിശോധിക്കാം.
എന്താണ് സെബി? -
സെബി എന്നത് ഇന്ത്യൻ ഓഹരി വിപണിയുടെ 'റെഗുലേറ്ററി ബോഡി' അഥവാ നിയന്ത്രണ അതോറിറ്റിയാണ്. 1988-ൽ സ്ഥാപിതമായെങ്കിലും, 1992-ൽ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെയാണ് ഇതിന് നിയമപരമായ അധികാരങ്ങൾ (Statutory Powers) ലഭിച്ചത്.
റിസർവ് ബാങ്ക് (RBI) ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നത് പോലെ, ഇന്ത്യയിലെ സെക്യൂരിറ്റീസ് മാർക്കറ്റിനെ (Securities Market) നിയന്ത്രിക്കുന്നത് സെബിയാണ്. വിപണിയിൽ വിശ്വാസ്യത ഉറപ്പുവരുത്തുക, നിക്ഷേപകരെ സംരക്ഷിക്കുക, വിപണിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക - ഇതാണ് സെബിയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ.
സെബി എന്ത് ചെയ്യുന്നു? -
സെബിയുടെ പ്രവർത്തനങ്ങൾ വളരെ വിപുലമാണ്. പ്രധാനപ്പെട്ട ചിലത് നമുക്കൊന്ന് പരിശോധിക്കാം
ഇടപാടുകാരെ നിയന്ത്രിക്കൽ (Regulating Intermediaries): ഓഹരി ബ്രോക്കർമാർ, മെർച്ചന്റ് ബാങ്കർമാർ, മ്യൂച്വൽ ഫണ്ട് ഹൗസുകൾ എന്നിവർക്ക് ലൈസൻസ് നൽകുന്നതും, അവരുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതും സെബിയാണ്.
തട്ടിപ്പുകൾ തടയൽ: 'ഇൻസൈഡർ ട്രേഡിംഗ്' (Insider Trading) അഥവാ കമ്പനികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്തി ലാഭമുണ്ടാക്കുന്ന പ്രവണതകൾ സെബി കർശനമായി തടയുന്നു.
കമ്പനികളുടെ സുതാര്യത: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും കൃത്യമായ സാമ്പത്തിക വിവരങ്ങൾ (Disclosure Norms) ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണം എന്ന് സെബി നിർബന്ധമാക്കുന്നു. ലാഭനഷ്ടങ്ങൾ, മാനേജ്മെന്റ് മാറ്റങ്ങൾ എന്നിവ കൃത്യമായി അറിയിച്ചിരിക്കണം.
സാധാരണ നിക്ഷേപകർക്ക് സെബി എങ്ങനെ പ്രയോജനപ്പെടുന്നു? -
നിങ്ങൾ ഒരു സാധാരണ നിക്ഷേപകനാണെങ്കിൽ, സെബി നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു:
IPO സുരക്ഷ: ഒരു കമ്പനി ഐ.പി.ഒ (IPO) വഴി പണം സമാഹരിക്കുമ്പോൾ, ആ കമ്പനിയുടെ രേഖകൾ പരിശോധിച്ച്, അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് സെബിയാണ്.
മ്യൂച്വൽ ഫണ്ട് സുതാര്യത: നിക്ഷേപകരുടെ പണം എവിടെയാണ് നിക്ഷേപിക്കുന്നത് എന്നത് മ്യൂച്വൽ ഫണ്ടുകൾ വ്യക്തമാക്കണം എന്ന് സെബി നിഷ്കർഷിക്കുന്നു.
പരാതി പരിഹാരം: ഓഹരി ഇടപാടുകളിൽ നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, സെബിയുടെ 'SCORES' (SEBI Complaints Redress System) എന്ന പോർട്ടൽ വഴി ഓൺലൈനായി പരാതിപ്പെടാം. സെബി നേരിട്ട് ഇടപെട്ട് അതിന് പരിഹാരം കാണുന്നു.
വിപണിയിലുണ്ടാകുന്ന ഏതു തരം തെറ്റുകളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികാരമുള്ള, ഇന്ത്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നാണ് സെബി. നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ഈ നിയമങ്ങളും നിർദ്ദേശങ്ങളും അറിഞ്ഞിരിക്കുക. വിപണിയിലെ അറിവുകൾ നിങ്ങളെ മികച്ച നിക്ഷേപകനാക്കുമെന്നുറപ്പ്.
Business
കൊച്ചി: ഏഥർ എനർജി, നാലാമത് ഏഥർ കമ്മ്യൂണിറ്റി ഡേ 2026 ഓഗസ്റ്റ് 29ന് ബംഗളൂരുവിൽ സംഘടിപ്പിക്കും. ചടങ്ങിൽ കന്പനിയുടെ പുതിയ EL പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യ മാസ്-മാർക്കറ്റ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കും.
1 ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിലുള്ള ഈ മോഡലിലൂടെ ഏഥർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ സ്കൂട്ടറിനൊപ്പം ചാർജിംഗ്, സോഫ്റ്റ്വേർ, ഓണർഷിപ്പ് ഇക്കോസിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകളും കന്പനി അവതരിപ്പിക്കും.
ഓട്ടോമോട്ടീവ്, ടെക്നോളജി രംഗങ്ങളിലെ ആസ്വാദകരെയും ആയിരക്കണക്കിന് ഏഥർ ഉടമകളെയും ഒരുമിപ്പിക്കുന്ന ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് കന്പനി അറിയിച്ചു.
National
ന്യൂഡൽഹി: വിവരാവകാശ പ്രവർത്തനം (ആർടിഐ) ഇപ്പോൾ പുതിയൊരു ബിസിനസായി മാറിയിരിക്കുന്നുവെന്ന് വാക്കാൽ അഭിപ്രായം പ്രകടിപ്പിച്ച് സുപ്രീംകോടതി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിന് തടസം നിന്നുവെന്നാരോപിച്ചു വിവരാവകാശ പ്രവർത്തകനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് വിവരാവകാശ പ്രവർത്തകനായ രാകേഷ് കുമാർ ബെൽ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നടത്തുന്ന റോഡ് നിർമാണം തടയാൻ വിവരാവകാശ പ്രവർത്തകന് ആരാണ് അധികാരം നൽകിയതെന്ന് ജസ്റ്റീസുമാരായ സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
Sports
ലിസ്ബൺ: സിആര്‍7 എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് എന്തെല്ലാമറിയാം...? പ്രഫഷണല്‍ കരിയറില്‍ 1295 മത്സരം, 952 ഗോള്‍, 259 അസിസ്റ്റ്. രാജ്യാന്തര ഫുട്ബോളില്‍ 225 മത്സരം, 143 ഗോള്‍, 37 അസിസ്റ്റ്. കരിയറില്‍ 1000 ഗോളെന്ന ചരിത്രനിമിഷത്തിലേക്ക് 48 ഗോളിന്റെ അകലം. ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള കായികതാരം.
സ്പോര്‍ട്ടിംഗ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകളില്‍ കളിച്ചു. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടി 213 മില്യണ്‍ ഡോളര്‍ പ്രതിഫലത്തില്‍ കളിക്കുന്നു... ഏതൊരു ക്രിസ്റ്റ്യാനോ ആരാധകനോട് ചോദിച്ചാലും ഇങ്ങനെ മണിമണിപോലെ ഉത്തരം ലഭിക്കും. എന്നാല്‍, ചോദ്യം അതല്ല; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളറിന്റെ ബിസിനസ് ലോകത്തെക്കുറിച്ച് എന്തറിയാം...?
സിആര്‍ 7 എന്ന ബ്രാന്‍ഡ്
ഏഴാം നമ്പര്‍ ജഴ്സി അണിയുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധകര്‍ സിആര്‍7 എന്നു വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍, സിആര്‍7 എന്നത് വ്യവസായ ലോകത്തിലെ ഏറ്റവും ഗ്ലാമര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. സിആര്‍7 എന്ന ബ്രാന്‍ഡില്‍ അണ്ടയര് വെയര്‍, പെര്‍ഫ്യൂം, ഹോട്ടല്‍, ജിം, സ്പ, ടെക്നോളജി എന്നിങ്ങനെ റിയല്‍ എസ്റ്റേറ്റ് വരെ നീളുന്ന വന്‍ ബിസിനസ് സാമ്രാജ്യമാണുള്ളത്. 1.2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10,645 കോടി രൂപ) ആസ്തിയാണ് റൊണാള്‍ഡോയ്ക്കുള്ളത്.
നിരവധി ആഡംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുമെല്ലാം ഇതിനു പുറമേയുണ്ട്. സിആര്‍7 അണ്ടര്‍ വെയറിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. തുടര്‍ന്ന് സിആര്‍7 ഐവെയര്‍, സിആര്‍7 ഫുട്ട് വെയര്‍, സിആര്‍7 ഫ്രാഗ്രന്‍സ് എന്നിങ്ങനെ ലൈഫ് സ്റ്റൈല്‍ മാത്രമായി നിരവധി ഉത്പന്നങ്ങള്‍ റൊണാള്‍ഡോയുടെ കൈയ്യൊപ്പോടുകൂടി മാര്‍ക്കറ്റിലിറക്കി. സിആര്‍7 പെര്‍ഫ്യൂംസ് 2017ലാണ് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യ അടക്കം 40 രാജ്യങ്ങളില്‍ ഓണ്‍ലൈനായി സിആര്‍7 ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
2017ലാണ് ഹോട്ടല്‍ വ്യവസായ രംഗത്തേക്കും സിആര്‍7 എത്തുന്നത്. പോര്‍ച്ചുഗീസ് ഹോട്ടല്‍ ഗ്രൂപ്പായ പെസ്റ്റാനയ്ക്കൊപ്പം ചേര്‍ന്നായിരുന്നു ആ നീക്കം. പെസ്റ്റാന സിആര്‍7 എന്നാണ് ബ്രാന്‍ഡ് നിലവില്‍ അറിയപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ടൈസ് സ്ക്വയര്‍, മാഡ്രിഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യ ഹോട്ടലുകള്‍ തുറന്നതെന്നതും ശ്രദ്ധേയം.
ടെക് ബ്രാന്‍ഡായ ലെജെന്‍ഡ്, തലമുടി ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന ക്ലിനിക്കായ ഇന്സ്പര്യ, സ്പെയിനിലും പോര്‍ച്ചുഗലിലും സിആര്‍7 ഫിറ്റ്നസ് എന്നപേരില്‍ നിരവധി ജിംനേഷ്യം, റിയല്‍ എസ്റ്റേറ്റ്, 2024ല്‍ ഉര്‍സു9 എന്ന പേരില്‍ ആല്‍ക്കലൈന്‍ മിനറല്‍ വാട്ടര്‍ കമ്പനി, ക്രോണോ24 എന്ന ആഡംബര വാച്ച് കമ്പനിയെ ഏറ്റെടുക്കല്‍... എന്നിങ്ങനെ നീളുന്നു സിആര്‍7 ബിസിനസ് സാമ്രാജ്യം.
ഇതിനെല്ലാം പുറമേ നൈക്ക്, ഹെര്‍ബലൈഫ്, ഡാസന്, ക്ലിയര്‍ ഷാംപൂ, അമേരിക്കന്‍ ടൂറിസ്റ്റര്‍, ലൈവ്സ്കോര്, ലൂയിസ് വ്യൂട്ടന്, ജേക്കബ് ആന്‍ഡ് കോ, സുജുജിപി, യുഎഫ്എല്‍, എംടിജി തുടങ്ങിയ ബ്രാന്‍ഡുകളുമായി കരാറുകളും റൊണാള്‍ഡോയ്ക്കുണ്ട്.
District News
കൊച്ചി: ക്ലബ് സുലൈമാനിയുടെ 22-ാമത്തെയും ഏറ്റവും വലുതുമായ ഔട്ട്ലെറ്റ് സിഎസ് സിഗ്നേച്ചര്‍ പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍ കുമാര്‍, സി.എസ് സിഗ്നേച്ചറിന്റെ ലോഗോയും ഔട്ട്ലെറ്റും അനാവരണം ചെയ്തു.
തുടര്‍ന്ന് ക്ലബ് സുലൈമാനിയുടെ സ്ഥാപകനും ചെയര്‍മാനുമായ റിയാസ് കല്ലിയത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ എ.ടി.മുഹമ്മദ് ഷാഫി (സ്ഥാപകനും സിജിഒ), സുജിത് നായര്‍ (സിടിഒ-എന്‍ഇഡി), സക്കീര്‍ ഹുസൈന് (സിഎഫ്ഒ), എക്സിക്യൂട്ടീവ് കോച്ച് ജോര്‍ജ് കോഷി, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.അനീഷ്, സനൂഫ് മുഹ്സിന്, സമീറ ചകീരി, സിഇഒ ആനന്ദ് അയ്യര്‍ എന്നിവരും പങ്കെടുത്തു.