ന്യൂഡൽഹി: വിവരാവകാശ പ്രവർത്തനം (ആർടിഐ) ഇപ്പോൾ പുതിയൊരു ബിസിനസായി മാറിയിരിക്കുന്നുവെന്ന് വാക്കാൽ അഭിപ്രായം പ്രകടിപ്പിച്ച് സുപ്രീംകോടതി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിന് തടസം നിന്നുവെന്നാരോപിച്ചു വിവരാവകാശ പ്രവർത്തകനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് വിവരാവകാശ പ്രവർത്തകനായ രാകേഷ് കുമാർ ബെൽ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നടത്തുന്ന റോഡ് നിർമാണം തടയാൻ വിവരാവകാശ പ്രവർത്തകന് ആരാണ് അധികാരം നൽകിയതെന്ന് ജസ്റ്റീസുമാരായ സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.