തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രചാരണായുധമാക്കാൻ ഇടതുമുന്നണി.
ശബരിമല സ്വർണക്കൊള്ളകേസിൽ മൂന്നു സിപിഎം നേതാക്കൾ അറസ്റ്റിലായിരിക്കേ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്പോൾ രാഷ്ട്രീയമായി യുഡിഎഫിനെ കൂടി പ്രതിരോധത്തിലാക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും തന്ത്രമാണ് നീക്കമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോ പുറത്തു വന്നതിന്റെ പേരിൽ അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്തെങ്കിൽ, പോറ്റിയുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
2019ലാണ് ശബരിമല സ്വർണക്കൊള്ള നടന്നതെന്ന് പ്രത്യേക അന്വേഷണ സംഘവും ഹൈക്കോടതിയും സ്ഥിരീകരിച്ചതാണ്. ഇക്കാലളയവിൽ പ്രതിപക്ഷത്തെ ഒരു എംപി മാത്രമാണ് അടൂർ പ്രകാശ് എന്നാണ് വിശദീകരണം. അദ്ദേഹത്തിന് ശബരിമലയിൽ കയറി സ്വർണക്കൊള്ള നടത്താൻ ഒരു തരത്തിലുള്ള അധികാരവും ഇക്കാലയളവിൽ ഇല്ലെന്നാണ് പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പറയുന്നത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡും അറിയാതെ ഒരു നീക്കവും നടത്താൻ കഴിയില്ലെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചിരിക്കേ യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യുക വഴി മാധ്യമ ശ്രദ്ധ ജാഥയിൽ നിന്നു മാറ്റി ശബരിമലയിലെ സ്വർണക്കൊള്ളയിലെ യുഡിഎഫ് നേതാക്കളുടെ പങ്കിലേക്കു കൊണ്ടുവരാനുമുള്ള സിപിഎം തന്ത്രമാണെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
അതേസമയം, സിപിഎം നേതാക്കൾ പ്രതിസ്ഥാനത്തും ആരോപണമുനയിലും നിൽക്കുന്പോൾ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കണ്‍വീനറെ കൂടി ലഭിച്ചതാണ് തെരഞ്ഞെടുപ്പു നാളുകളിൽ ഇടതുമുന്നണിക്ക് പ്രചാരണ ആയുധമാക്കാൻ കഴിയുന്നത്. കടകംപള്ളി സുരേന്ദ്രനെ കൂടാതെ അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത കാര്യം സിപിഎം സമൂഹമാധ്യമങ്ങൾ വഴിയും താഴത്തട്ടിലും പ്രചാരണം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരിക്കേ 2004ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ആദ്യമായി ശബരിമലയിൽ എത്തിയതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ കൂടി ഇതുമായി ബന്ധപ്പെട്ട പ്രചാരണ വിഷയത്തിൽ ഉൾപ്പെടുത്തുകയാണ് ഇടതു തന്ത്രം.
നിയമവാഴ്ചയെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിലാണ് ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന സംഘം വിളിച്ചപ്പോൾ അടൂർ പ്രകാശ് എത്തിയതെന്നും പ്രതിയോടൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിലാണ് ചോദ്യം ചെയ്തതെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി.