സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ തള്ളിക്കയറിയ യുട്യൂബേഴ്സിനോട് പൊട്ടിത്തെറിച്ച മകൻ ചന്തുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുപ്രിയ മേനോൻ.
ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെയായിരുന്നു ഇക്കൂട്ടരെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ അതിക്രമമാണെന്നും സുപ്രിയ പറയുന്നു.
‘‘വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം.
എന്നാൽ ഇവിടെ വീണ്ടും കാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ.
കുറച്ച് സ്ഥലം ലഭിക്കാൻ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്നു സമാധാനത്തോടെ കരയാൻ.. നാം എന്തായിത്തീർന്നിരിക്കുന്നു?
തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്.
സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവർത്തനമല്ല, ഇത് പ്രദർശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്.’’സുപ്രിയയുടെ വാക്കുകൾ.
സലിം കുമാറിന്റെ സംസ്കാരചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ചന്തു യുട്യൂബേഴ്സിനോട് പൊട്ടിത്തെറിച്ചത്. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് ചന്തുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞത് എന്ന് ചന്തു രോഷത്തോടെ അലറി.