കോതമംഗലം: തട്ടേക്കാട് ഫോറസ്റ്റ് ചെക്ക്പോസ്റ്റിന്റെ ക്രോസ്ബാറില്‍ രാത്രി ബൈക്ക് യാത്രികന് ഇടിച്ച് മരിക്കാനിടയായ സാഹചര്യത്തില്‍ ചെക്ക്പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം ഇടുക്കി ചുരുളി സ്വദേശി മോന്‍സി ജോര്‍ജാ(49)ണ് ബുള്ളറ്റ് ബൈക്കില്‍ യാത്രചെയ്യവേ രാത്രിയില്‍ ക്രോസ്ബാറില്‍ ഇടിച്ച് മരിച്ചത്. വളവോടുകൂടിയ റോഡില്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റിന്റെ ക്രോസ്ബാര്‍ കൃത്യമായി ഓപ്പറേറ്റ് ചെയ്യാതിരുന്നതും റോഡിന്റെ ഇരുവശങ്ങളിലും സ്പീഡ് നിയന്ത്രിക്കാന്‍ റബര്‍ പാഡുകള്‍ സ്ഥാപിക്കാതിരുന്നതും റിഫ്ലക്ടറുകള്‍ പിടിപ്പിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
അപകടകരമായ സ്ഥലത്താണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. ചെക്ക് പോസ്റ്റ് ഒന്നരകിലോമീറ്റര്‍ മാറി പുന്നേക്കാട് പ്ലാന്റേഷനില്‍ മാവിന്‍ചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഫാര്‍മേഴ്സ് ആവയര്നെസ് റിവൈവല്‍ മൂവ്മെന്റ് മുന്‍ ജനറല്‍സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സിസ് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തട്ടേക്കാടുള്ള ചെക്ക്പോസ്റ്റ് നിയന്ത്രിക്കുന്നത് 15 കിലോമീറ്റര്‍ അകലെ കുട്ടമ്പുഴ റേഞ്ചിന് കീഴില്‍ കൂവപ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജീവനക്കാരാണ്. ഈ ചെക്ക്പോസ്റ്റ് പുന്നെക്കാട് മാവിന്ചുവട്ടിലേക്ക് മാറ്റിസ്ഥാപിച്ചാല്‍ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള പുന്നെക്കാട് ഫോറസ്റ്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വരുകയും പ്ലാന്റേഷനിലെ കാട്ടാനശല്യം ഒരു പരിധിവരെ നിയന്ത്രിക്കാനുമാകും.
നിര്‍ദേശം സര്‍ക്കാര്‍ വളരെ പ്രാധാന്യത്തോടെ കാണുകയും മലയാറ്റൂര്‍ ഡിഎഫ്ഒ തൃശൂര്‍ സര്‍ക്കിള്‍ വഴി ഇത് നടപ്പാക്കാനുള്ള അനുമതിക്ക് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനായി കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി തുക ലഭ്യമാക്കാമെന്ന് ഡീന്‍ കുര്യക്കോസ് എംപിയും ഷിബു തെക്കുംപുറം എംഎല്‍എയും ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ചെക്ക് പോസ്റ്റ് മാറ്റി സ്ഥാപിച്ചാല്‍ പുന്നെക്കാട് പ്ലാന്റേഷനിലൂടെ കടന്നു പോകുന്ന റോഡില്‍ വന്യജീവി ശല്യവും ഒരു പരിധിവരെ കുറയാനിടയുണ്ട്.