തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ ഒരു മാസത്തോളം നീണ്ട പുതുയുഗ യാത്ര ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം നാളെ വൈകുന്നേരം നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി ആറിന് കാസർഗോഡ് കുന്പളയിൽ നിന്ന് ആരംഭിച്ച പുതുയുഗയാത്രയ്ക്കിടെ എല്ലാ ജില്ലകളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി പ്രതിപക്ഷ നേതാവ് സംവദിച്ചു.
വൻകിട ബിസിനസുകാർ മുതൽ താഴേക്കിടയിലുള്ള തൊഴിലാളികൾ വരെയുള്ള 40 മുതൽ 50 വരെ മേഖലയിലുള്ളവരുടെ പ്രശ്നങ്ങൾ കേട്ടു. പരിഹാരം നിർദേശിച്ചു. ഇതിൽ ആവശ്യമായവ യുഡിഎഫിന്റെ പ്രകടന പത്രികയിലും ഇടം നേടും. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കേണ്ട പദ്ധതികളും ഇതിലുണ്ടാകും.
14 ജില്ലകളിലേയും മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പ്രധാന പ്രശ്നങ്ങൾ തയാറാക്കി സമർപ്പിക്കും. ഇന്നു കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി കൊല്ലത്തും കുട്ടിക്കാനത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്നും നാളെയുമായി യുഡിഎഫ് നേതാക്കളുമായി ചർച്ചകളും നടത്തും.