ബലാഗവി/നാസിക്: ഗോവയിൽനിന്ന് ഏകദേശം 400 കോടിയുടെ നിരോധിത കറൻസി നോട്ടുകളുമായി കർണാടകയിലേക്കു പോയ രണ്ട് ട്രക്കുകൾ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല.
2023 മേയ് മാസത്തിൽ നിരോധിച്ചതും ഇപ്പോഴും മാറ്റിയെടുക്കാവുന്നതുമായ 2000 രൂപ നോട്ടുകളാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് നടന്ന സംഭവം പുറത്തായത് ഈമാസം ഒന്നിനാണ്; അതും, മഹാരാഷ്ട്രയിലെ നാസിക് സ്വദേശി സന്ദീപ് പാട്ടീൽ എന്നയാൾ നാസിക് പോലീസിൽ പരാതി നൽകിയതോടെ.
ഗോവയിൽനിന്നു കർണാടകയിലേക്കു പോയ ട്രക്കുകൾ കർണാടക, മഹാരാഷ്ട്ര, ഗോവ അതിർത്തിപ്രദേശവും കർണാടകയിലെ ബെലാഗവി ജില്ലയിൽപ്പെട്ട ഘാനാപുർ താലൂക്കിലെ വനമേഖലയുമായ ചൊർള ഘട്ടിൽനിന്നാണു കാണാതായത്. അതിനാൽത്തന്നെ മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ പോലീസ് സംഘം സംയുക്തമായാണു കേസ് അന്വേഷിക്കുന്നത്.
രാജ്യത്തെ ക്രിമിനൽ ചരിത്രത്തിൽ ഏറ്റവും വലിയ പണം കവർച്ചയാണിത്. മഹാരാഷ്ട്രയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ കിഷോർ ഷെട്ടിയുടേതാണു കാണാതായ കാഷ് കണ്ടെയ്നറുകളെന്ന് മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സന്ദീപ് പാട്ടീലിന്റെ പരാതിയിൽ
കണ്ടെയ്നറുകൾ കാണാതായതോടെ കിഷോർ ഷെട്ടിയുടെ ആളുകൾ തന്നെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയതായുള്ള സന്ദീപ് പാട്ടീലിന്റെ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഒന്നിന് നാസിക് ജില്ലയിലെ ഘോട്ടി പോലീസ് സ്റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്.
കണ്ടെയ്നർ തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയെന്നാരോപിച്ച് ഒന്നര മാസത്തോളം തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും ശാരീരികവും മാനസികവുമായ കഠിന പീഡനത്തിനു വിധേയമാക്കിയതായും പാട്ടീൽ പരാതിപ്പെട്ടു.
400 കോടി രൂപ തിരികെ നൽകിയില്ലെങ്കിൽ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പാട്ടീൽ ആരോപിച്ചു. അക്രമികളിൽനിന്നു രക്ഷപ്പെട്ടാണ് സന്ദീപ് പാട്ടീൽ നാസിക് പോലീസിനെ സമീപിച്ചത്. യഥാർഥത്തിൽ 1000 കോടിയുടെയെങ്കിലും കവർച്ചയാണു നടന്നിരിക്കുന്നതെന്നും സന്ദീപ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ മഹാരാഷ്ട്രയിലെ രണ്ട് പോലീസ് ഓഫീസർമാർക്കു പങ്കുണ്ടെന്നും വാട്സാപ് കോളിലൂടെ തന്നെ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തിയതായും യാതൊന്നും വെളിപ്പെടുത്തരുതെന്ന് പറഞ്ഞതായും സന്ദീപ് പറയുന്നു.
കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ഒത്താശയോടെ ശ്രമങ്ങൾ നടന്നു. കിഷോർ ഷെട്ടിയുടെ കൂട്ടാളികളാണ് കണ്ടെയ്നറുകൾ തട്ടിക്കൊണ്ടുപോയതെന്നാണു തന്റെ വിശ്വാസമെന്നും സന്ദീപ് പാട്ടീൽ കൂട്ടിച്ചേർത്തു. തന്റെ ജീവൻ അപകടത്തിലാണെന്നും പോലീസ് സംരക്ഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചുപേർ അറസ്റ്റിൽ
നിരോധിത നോട്ടുകൾ ചെറിയ തുകകളായി മാറ്റിയെടുക്കുന്നതിനും പിന്നീട് മഹാരാഷ്ട്രയിലേക്ക് തിരികെ അയയ്ക്കുന്നതിനും കർണാടകയിലെ ഒരു ആശ്രമത്തെയായിരുന്നു ചുമതലപ്പെടുത്തിയതെന്ന് സന്ദീപ് പാട്ടീൽ അവകാശപ്പെട്ടു. 60:40 കമ്മീഷൻ വ്യവസ്ഥയിലായിരുന്നത്രെ ആശ്രമവുമായുള്ള ഇടപാട്.
സന്ദീപ് പാട്ടീലിന്റെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിരാട് ഗാന്ധി എന്ന ഹവാല ഇടപാടുകാരനാണ് അറസ്റ്റിലായവരിൽ പ്രമുഖൻ. കഴിഞ്ഞ 23ന് അറസ്റ്റിലായ വിരാട് ഗാന്ധിക്ക് ഒരു മതസ്ഥാപനവുമായി അടുത്ത ബന്ധമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ, മുഖ്യപ്രതികളും പണവും ട്രക്കുകളും ഇനിയും കാണാമറയത്താണ്. സംഭവത്തിന്റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കർണാടക, ഗോവ പോലീസിന്റെ സഹകരണത്തോടെയാണ് എസ്ഐടി അന്വേഷണം.
പണം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു?
വിനിമയം നിരോധിച്ചെങ്കിലും ചെറിയ തുകകളായി മാറ്റിയെടുക്കാമെന്നിരിക്കെ കാണാതായ 2000 കറൻസി നോട്ടുകൾ അടുത്തിടെ നടന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയപാർട്ടിക്ക് ഇതിൽ ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ടെങ്കിലും പാർട്ടിയുടെ പേര് വെളിപ്പെടുത്താൻ അവർ വിസമ്മതിക്കുന്നു.
പണത്തിന്റെ ഉറവിടം, അതു മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം, എന്തിന് ഉപയോഗിച്ചു എന്നിവയാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുക. അന്വേഷണം പുരോഗമിക്കുമ്പോൾ കണക്കിൽപ്പെടാത്ത ഇത്രയും വലിയ പണത്തിന്റെ കൈമാറ്റം, നിയമപാലകരുടെ പങ്കാളിത്തം, രാജ്യത്തെ ഏറ്റവും വലിയ പണം കൊള്ള നടന്നിട്ടും പുറത്തുവരുന്നതിലുണ്ടായ കാലതാമസം എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.