കോട്ടയം: ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതുമായി ബന്ധപ്പെട്ട മരണത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജന്മാരില്ലെന്നതു ഗുരുതര പിഴവാണെന്നു ചൂണ്ടിക്കാട്ടി ഡോക്ടർമാർ തന്നെ രംഗത്ത്.
മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻമാരെ ഒഴിവാക്കി ഫോറൻസിക് സർജനെ ഉൾപ്പെടുത്തിയത് ഗൗരവതരമായ പോരായ്മയാണെന്നു ഡോ. നെൽസൺ തോമസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കാരണം സർജൻമാർ എന്ന പേരിൽ അറിയപ്പെടുന്നവരെല്ലാം ശസ്ത്രക്രിയ ചെയ്യുന്നവരോ ശസ്ത്രക്രിയ അനുബന്ധ കാര്യങ്ങളിൽ നൈപുണ്യമുള്ളവരോ അല്ലെന്നു കുറിപ്പിൽ പറയുന്നു. അനസ്തേഷ്യയും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻ അനിവാര്യമായിരുന്നെന്നു ചൂണ്ടിക്കാണിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം താഴെ:
ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതുമായി ബന്ധപ്പെട്ട മരണത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജന്മാരില്ലെന്നും പകരം ഒരു ഫോറൻസിക് സർജനാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞുകേട്ടതാണ് ഈ കുറിപ്പിന് ആധാരം.
ഒരു സർജിക്കൽ വിഷയം അന്വേഷിക്കാൻ സർജന്മാരില്ലാത്ത മെഡിക്കൽ ബോർഡോ എന്ന് അതിശയപ്പെടുന്നതിന് മുൻപ്, നമ്മുടെ നാട്ടിൽ സർജൻ എന്ന വാക്കിനോടുള്ള ചില അടിസ്ഥാനപരമായ തെറ്റിദ്ധാരണകൾ നമ്മൾ തിരുത്തേണ്ടതുണ്ട്.
പേരിന്റെ വാലിൽ ഒരു സർജൻ കണ്ടാൽ ഉടനെ നമ്മൾ വിചാരിക്കും കക്ഷി ഓപ്പറേഷൻ തിയേറ്ററിൽ കയറി വലിയ ശസ്ത്രക്രിയകൾ ചെയ്യുന്ന ആളാണെന്ന്. യഥാർഥത്തിൽ, ഈ പേരുള്ളതുകൊണ്ട് മാത്രം ഒരാൾ ജീവനുള്ള ശരീരത്തിൽ ശസ്ത്രക്രിയ ചെയ്യാൻ സാങ്കേതികമായി വിദഗ്ദ്ധ പരിശീലനം ലഭിച്ച ആളാകണമെന്നില്ല. ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ ചില പ്രശസ്തമായ സർജൻ തസ്തികകൾ നോക്കാം.
ആദ്യത്തേത് ഹൗസ് സർജൻ ആണ്. പേര് കേട്ടാൽ ആശുപത്രിയിൽ കുറ്റിയടിച്ചു കിടന്ന് സർജറി ചെയ്യുന്ന ആളാണെന്ന് തോന്നും. പക്ഷേ സംഗതി എംബിബിഎസ് അവസാന വർഷം കഴിഞ്ഞ് ഒരു വർഷത്തെ നിർബന്ധിത പരിശീലനം ചെയ്യുന്ന കുട്ടികളാണ്.
ആശുപത്രിയിലെ സകല ഡ്യൂട്ടിയും ചെയ്ത് തളർന്ന്, പലപ്പോഴും സർജറിയുടെ സ്പെല്ലിംഗ് വരെ മറന്നുപോകുന്ന പാവങ്ങൾ. ജീവനുള്ള മനുഷ്യനെ പോയിട്ട്, ഒരു കോഴിയെപ്പോലും ഇവർ ഈ ഘട്ടത്തിൽ ഒറ്റയ്ക്ക് സർജറി ചെയ്യാറില്ല.
രണ്ടാമത്തേത് അസിസ്റ്റന്റ് സർജൻ. കേൾക്കുമ്പോൾ വലിയൊരു ന്യൂറോ സർജന്റെയോ കാർഡിയാക് സർജന്റെയോ കൂടെ നിന്ന് പ്രധാനപ്പെട്ട ഞരമ്പുകൾ മുറിക്കാൻ സഹായിക്കുന്ന ആളാണെന്ന് തോന്നും.
എന്നാൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി സർക്കാർ സർവീസിൽ കയറുന്ന ഒരു സാധാരണ എംബിബിഎസ് ഡോക്ടറുടെ എൻട്രി ലെവൽ തസ്തികയുടെ പേരാണിത്.
പനിവരുന്നവർക്ക് പാരസെറ്റാമോൾ എഴുതിക്കൊടുക്കുന്ന നമ്മുടെ സ്വന്തം പിഎച്ച്സിയിലെ ഡോക്ടർമാരുടെ ഔദ്യോഗിക നാമമാണ് ഈ അസിസ്റ്റന്റ് സർജൻ. പൊതുവെ ഇവരും ശസ്ത്രക്രിയയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.
അടുത്തത് സമീപകാല വിവാദങ്ങളിലെ ഫോറൻസിക് സർജൻ. ഇവർ സർജറി ചെയ്യും, കത്തിയും കത്രികയും ഉപയോഗിക്കും. പക്ഷേ ഒരു ചെറിയ വ്യത്യാസമുണ്ട്; രോഗിക്ക് ജീവനുണ്ടാകില്ല. മരിച്ച ശരീരത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നവരാണിവർ.
അല്ലാതെ ഐസിയുവിലോ തിയേറ്ററിലോ കിടക്കുന്ന ജീവനുള്ള മനുഷ്യന് അനസ്തേഷ്യ കൊടുക്കണോ, സർജറി ചെയ്യണോ എന്നൊക്കെ തീരുമാനിക്കാൻ ഇവർക്ക് യാതൊരു ക്ലിനിക്കൽ ട്രെയിനിംഗും ലഭിച്ചിട്ടില്ല.
ആരോഗ്യമേഖലയിൽ ഈ പറഞ്ഞ എല്ലാ വിഭാഗം ഡോക്ടർമാർക്കും അവരുടേതായ സുപ്രധാന പങ്കുണ്ട്. ആരുടെയും തൊഴിൽ മറ്റൊരാളേക്കാൾ താഴെയുമല്ല. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട ഒരു മരണം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമ്പോൾ, ആ നിർദ്ദിഷ്ട സ്പെഷ്യാലിറ്റിയിൽ വൈദഗ്ധ്യമുള്ള ക്ലിനിക്കൽ ഡോക്ടർമാർ തന്നെ പാനലിൽ ഉണ്ടാകേണ്ടത് നീതിപൂർവമായ അന്വേഷണത്തിന് അനിവാര്യമാണ്.
ജീവനുള്ള മനുഷ്യന്റെ പ്രതികരണങ്ങളും ചികിത്സാ പ്രോട്ടോക്കോളുകളും വിലയിരുത്തേണ്ടത് അത്തരം സാഹചര്യങ്ങൾ ദിവസവും കൈകാര്യം ചെയ്യുന്നവരാകണം. കാരണം ക്ലിനിക്കൽ അനുഭവത്തിനാകണം ഇത്തരം മെഡിക്കൽ ബോർഡുകളിൽ പ്രാതിനിധ്യം ലഭിക്കേണ്ടത്.
-------------------------------------------------------------------
പയ്യന്നൂരിലെ കുഞ്ഞിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കോലാഹലങ്ങൾക്കും മാധ്യമ വിചാരണകൾക്കും പ്രധാന കാരണമായത്, സ്വന്തം അധികാരപരിധി ലംഘിച്ചുകൊണ്ട് ഒരു ഫോറൻസിക് സർജൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എഴുതിവച്ച സെൻസേഷണലായ ചില വരികളാണ്.
ഇപ്പോൾ അനസ്തേഷ്യ ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടന തന്നെ ഈ റിപ്പോർട്ടിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഫോറൻസിക് സർജന്റെ ശാസ്ത്രവിരുദ്ധമായ കമന്റുകളാണ് അവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ഐസിയുവിലോ ഓപ്പറേഷൻ തിയേറ്ററിലോ കിടക്കുന്ന ജീവനുള്ള ഒരു രോഗിക്ക് എന്ത് ചികിത്സ നൽകണമായിരുന്നു എന്ന് മൃതദേഹം കീറിമുറിക്കുന്ന പോസ്റ്റ്മോർട്ടം ടേബിളിലിരുന്ന് തീരുമാനിക്കുന്നത് ഫോറൻസിക് സർജന്മാരുടെ പണിയല്ല.
എന്നാൽ കേരളത്തിലെ മെഡിക്കോ-ലീഗൽ കേസുകളുടെ ചരിത്രം പരിശോധിച്ചാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ഇത്തരം ക്ലിനിക്കൽ വിധിപ്രസ്താവനകൾ കടന്നുവരുന്നത് ഇതാദ്യമല്ല എന്ന് മനസ്സിലാകും.
ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ അവയവദാന പദ്ധതിയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഒരു വിവാദം ഇതിന് മികച്ച ഉദാഹരണമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഒരു അവയവ ദാതാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, തലയോട്ടിയിൽ ഒരു ബർ ഹോൾ ഇട്ടിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഒരു ഫോറൻസിക് സർജൻ യാതൊരു സങ്കോചവുമില്ലാതെ എഴുതിവച്ചു.
ജീവനുള്ള ഒരു രോഗിയുടെ ക്ലിനിക്കൽ അവസ്ഥയോ ന്യൂറോ സർജറിയുടെ സങ്കീർണ്ണതകളോ മനസ്സിലാക്കാതെ നടത്തിയ ആ ഒരൊറ്റ പരാമർശം മതിയായിരുന്നു കേരളത്തിലെ ഡോക്ടർമാരെ മുഴുവൻ അവയവക്കച്ചവടക്കാരായി ചിത്രീകരിക്കാൻ.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചികിത്സയ്ക്കിടെ രോഗിക്ക് ആകസ്മികമായുണ്ടാകുന്ന മരുന്നുകളോടുള്ള അലർജിയും മരണവും ലോകത്തെവിടെയും സംഭവിക്കാവുന്നതാണ്. എന്നാൽ ക്ലിനിക്കൽ രേഖകൾ പരിശോധിക്കാൻ വേണ്ടത്ര യോഗ്യതയില്ലാതെ, ശ്വാസകോശത്തിലെ നീർക്കെട്ട് മാത്രം കണ്ട് ഇതിനെ മരുന്നിന്റെ ഓവർഡോസ് എന്ന് ഫോറൻസിക് റിപ്പോർട്ടിൽ എഴുതിവെക്കുന്ന പ്രവണതയുണ്ട്.
അതുപോലെ, സങ്കീർണ്ണമായ പ്രസവ ശസ്ത്രക്രിയകൾക്കിടയിലെ മരണങ്ങളിൽ നേരത്തെ ഗർഭപാത്രം നീക്കം ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഗൈനക്കോളജി പ്രോട്ടോക്കോളുകളെ ചോദ്യം ചെയ്യുന്നതും ലാപ്രോസ്കോപ്പി ശസ്ത്രക്രിയകളിലെ സ്വാഭാവിക സങ്കീർണ്ണതകളെ പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് മെഡിക്കൽ പിഴവായി വ്യാഖ്യാനിക്കുന്നതും അത്യന്തം അപകടകരമാണ്.
എന്നാൽ ആശ്വാസകരമായ ഒരു വസ്തുത, ഇത്തരം അശാസ്ത്രീയമായ ഫോറൻസിക് വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർക്കെതിരെ എടുത്ത ക്രിമിനൽ കേസുകളെല്ലാം ഇന്ത്യയിലെ പരമോന്നത കോടതികൾ തന്നെ റദ്ദാക്കിയിട്ടുണ്ട് എന്നതാണ്.
ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്കിടെ മരിച്ച രോഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതായി കണ്ടതിനെത്തുടർന്ന് ഡോക്ടർക്കെതിരെ എടുത്ത ക്രിമിനൽ കേസ് എടുത്ത "ഡോ. സുരേഷ് ഗുപ്ത' കേസിലെ ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി.
ശരീരശാസ്ത്രപരമായ കാരണങ്ങൾ മാത്രം വെച്ച് ഒരു ഡോക്ടറുടെ ക്ലിനിക്കൽ പിഴവായി അതിനെ നേരിട്ട് വ്യാഖ്യാനിക്കാൻ കഴിയില്ല എന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. സമാനമായി, ശസ്ത്രക്രിയാ വേളയിലെ തീരുമാനങ്ങളെ പിന്നീട് മറ്റൊരു രീതി സ്വീകരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ഹൈൻഡ്സൈറ്റ് ന്യായത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ പാടില്ല എന്ന് കുസും ശർമ്മ കേസിലും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
മരണം എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുക എന്നതാണ് ഒരു ഫോറൻസിക് സർജന്റെ പ്രാഥമിക ജോലി. സുപ്രീം കോടതിയുടെ ജേക്കബ് മാത്യു കേസിലെ വിധിപ്രകാരം, ഒരു ചികിത്സാ പിഴവ് നടന്നിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് അതത് സ്പെഷ്യാലിറ്റിയിലെ വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ്; അല്ലാതെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറല്ല. അതുകൊണ്ടുതന്നെ ഈ വിഡ്ഢിത്തങ്ങൾ ഇനിയും ചോദ്യം ചെയ്യപ്പെടാതെ വിട്ടുകൂടാ.
സംസ്ഥാനത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്ക് കർശനമായ ഒരു മെഡിക്കൽ ഓഡിറ്റ് അനിവാര്യമായിരിക്കുന്നു. ഫോറൻസിക് സർജന്മാർ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ എന്തൊക്കെ എഴുതാം, ക്ലിനിക്കൽ കാര്യങ്ങളിൽ അവർ എത്രത്തോളം ഇടപെടാം എന്നത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖകൾ സർക്കാർ തലത്തിൽ രൂപീകരിക്കണം.
തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള അടിസ്ഥാനരഹിതമായ ക്ലിനിക്കൽ നിരീക്ഷണങ്ങൾ ഔദ്യോഗിക രേഖകളിൽ എഴുതിവെച്ച് ഒരു ഡോക്ടറുടെ കരിയറും ആശുപത്രിയുടെ സൽപ്പേരും ജനങ്ങളുടെ അഭിമാനവും തകർക്കുന്ന ഇത്തരം നടപടികളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയോ സമാന നിയമങ്ങളുടെയോ പരിധിയിൽ കൊണ്ടുവന്ന് കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വികാരങ്ങളെക്കാൾ ഉപരിയായി ശാസ്ത്രവും നിയമവും തന്നെയാണ് ഇത്തരം വിഷയങ്ങളിൽ അവസാന വാക്കാകേണ്ടത്.