തിരുവനന്തപുരം: എസ്ഐആര്മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സമയക്രമത്തിൽ മാറ്റമില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു. ഖേല്‍ഖര്‍. രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിലപാട് വ്യക്തമാക്കിയത്.
ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ യോഗം വിളിച്ചത്.
വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്ന് യോഗത്തിൽ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎൽഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് ജോലി സമ്മര്‍ദ്ദത്തെ തുടർന്നാണെന്ന് സിപിഎം ആരോപിച്ചു. പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎൽഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 99.5 ശതമാനം എന്യുമറേഷന് ഫോമും വിതരണം ചെയ്തു. നിരവധി ബിഎല്‍ഒമാര്‍ക്ക് 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഇതുവരെ ഫോം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.