ന്യൂഡൽഹി: വോട്ട് ചോരി വിവാദത്തിൽ പുതിയ ബോംബുമായി രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ദൃശ്യങ്ങളും കാണിച്ചു. തൃശൂരിലെ വോട്ടു വിവാദത്തെക്കുറിച്ചു പറയുന്പോൾ ബിജെപി ജയിക്കാനായി ഏതു സ്ഥലത്തുനിന്നും ആളുകളെ കൊണ്ടുവന്നു മണ്ഡലത്തിൽ വോട്ടു ചെയ്യിക്കുമെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ പറയുന്ന ദൃശ്യങ്ങളാണ് രാഹുൽ പ്രദർശിപ്പിച്ചത്.
കാഷ്മീരിൽനിന്നായാലും ആളുകളെ കൊണ്ടുവന്നു വോട്ടു ചെയ്യിക്കുമെന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. ഇതിനു സമാനമായി യുപിയിൽ നിന്ന് ആളുകളെ കൊണ്ടുവന്നു ഹരിയാനയിൽ വ്യാജവോട്ടു ചെയ്യിച്ചെന്നു രാഹുൽ പറഞ്ഞു.
രേഖകൾ ഡിജിറ്റലായി പ്രദർശിപ്പിച്ചായിരുന്നു രാഹുലിന്റെ പത്രസമ്മേളനം. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് പത്തു ബൂത്തുകളിലായി 25 വോട്ടുകൾ സൃഷ്ടിക്കപ്പെട്ടത് രാഹുൽ രേഖകൾ സഹിതം പുറത്തുവിട്ടു. ഈ 25 വോട്ടുകൾ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീ ഒരു ഫോട്ടോവച്ച് 223 തവണ വോട്ടു ചെയ്തു. യുപിയിലെ ബിജെപി നേതാക്കൾവരെ ഹരിയാനയിൽ വോട്ടു ചെയ്തു.
അഞ്ചുലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ
അഞ്ചു ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ കണ്ടെത്തി. നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചനയാണ് നടന്നതെന്നും 25 ലക്ഷം കള്ളവോട്ടുകൾ നടന്നെന്നുമാണ് രാഹുൽ രേഖകൾ സഹിതം സമർഥിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയും കടുത്ത വിമർശനമാണ് രാഹുൽ ഉയർത്തിയത്. ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിമറിയാണ് നടന്നത്. ബിജെപിയെ സഹായിക്കാൻ കമ്മീഷൻ ഒത്തുകളിച്ചു. അതുകൊണ്ടാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോടു കളളം പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.