ബെയ്ജിംഗ്: ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിലെത്തുകയോ അതല്ലെങ്കിൽ സർവനാശം നേരിടുകയോ വേണ്ടി വരുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ഒന്നുകിൽ കരാർ അല്ലെങ്കിൽ ഉന്മൂലനം ട്രംപ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഇറാന് ആണവായുധം അനുവദിക്കാൻ യുഎസിന് കഴിയില്ല. അവർക്ക് ഒരു കരാറിലെത്താം; അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടും. യുഎസും ഇറാനും തമ്മിൽ കരാറുണ്ടാകുന്നത് കാണാൻ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അറിയിച്ചു,’’ ട്രംപ് പറഞ്ഞു.
സഹായം ആവശ്യമെങ്കിൽ തയാറാണെന്ന് ഷി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ല. ചൈന ഇറാന് സൈനിക ഉപകരണങ്ങൾ നൽകാൻ പോകുന്നില്ലെന്ന് ഷി ഉറപ്പ് നൽകിയതായും ട്രംപ് പറഞ്ഞു.
ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും നാലോ അഞ്ചോ മിനിറ്റിനുള്ളില്‍ ഇല്ലാതാക്കാന്‍ യുഎസിനു കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു.