പെരുമ്പടവ്: വേനൽ കടുത്തതോടെ മലയോര മേഖലയിലെ ജലാശയങ്ങൾ വറ്റിവരളുന്നു. കാര്യമായി വേനൽമഴ ലഭിക്കാത്തതും വരൾച്ചയുടെ ആക്കം കൂട്ടുന്നു. കെെയേറ്റവും മാലിന്യം തള്ളലും മലയോരത്ത് കൂടിയതോടെ ജലസ്രോതസുകൾ നശിച്ചു.
മലയോര മേഖലയിലെ പ്രധാന പുഴയായ കുപ്പം പുഴ ഒരു മാലിന്യ കുഴിയായി മാറിയിരിക്കുകയാണ്. പുഴയോരത്തുള്ള അനിയന്ത്രിതമായ കെട്ടിട നിർമാണങ്ങളും പുഴയുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്. ചപ്പാരപ്പടവിന് സമീപം പുഴയിൽ നിർമിച്ചിട്ടുള്ള കൂറ്റൻ കിണറിൽ നിന്ന് നാടുകാണി വ്യവസായ പാർക്കിലേക്ക് വലിയതോതിലാണ് വെള്ളം കൊണ്ടുപോകുന്നത്. ചപ്പാരപ്പടവ് പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിർമിക്കണമെന്നുള്ള ആവശ്യത്തിനും ഏറെ പഴക്കമുണ്ട്.
ചപ്പാരപ്പടവ്, നടുവിൽ, എരമം കുറ്റൂർ, ആലക്കോട് പഞ്ചായത്തുകളിലെ പുഴകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ്യാപകമാവുകയാണ്. വർഷങ്ങളായി സ്വാഭാവികമായി ഒഴുകിയിരുന്ന പുഴകളുടെ തീരങ്ങൾ കോൺക്രീറ്റ് ചെയ്തും കല്ലുകൊണ്ട് കെട്ടിയും എടുക്കുന്നു. ഇതോടെ പുഴയുടെ സ്വാഭാവിക വീതി ചുരുങ്ങുകയും ജലപ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. പുഴയോരങ്ങളിലെ കെെയേറ്റങ്ങൾ മൂലം മഴക്കാലത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നത് പതിവാണ്.
പുഴകളിലെ പ്ലാസ്റ്റിക് മാലിന്യം
മലയോരത്തെ പുഴകളിൽ പ്ലാസ്റ്റിക് മാലിന്യം കുന്നു കൂടുകയാണ്. കുടിവെള്ളത്തിനും കൃഷിക്കും പ്രധാന ആശ്രയമായ പുഴകളിലാണ് പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ അടങ്ങിയ മാലിന്യം ഒഴുകിയെത്തുന്നത്. വീടുകളിൽനിന്നുള്ള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാതെ പുഴകളിലും പുഴയോരങ്ങളിലേക്കും വലിച്ചെറിയുന്നതാണ് പ്രധാനകാരണം. സമീപപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം മഴക്കാലത്ത് വെള്ളത്തിനൊപ്പം പുഴകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇതോടെ ജലത്തിന്റെ ഗുണനിലവാരം ഗുരുതരമായി തകർന്നിരിക്കുകയാണ്. പുഴകളിലെ ഈ മലിനീകരണം മത്സ്യസമ്പത്ത് നശിക്കുന്നതിനും കുടിവെള്ളത്തിൽ വിഷാംശം വർധിക്കുന്നതിനും കാരണമാകുന്നു എന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കരുവഞ്ചാൽ ടൗണിന് പിൻവശത്തുകൂടി ഒഴുകുന്ന പുഴയിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്നുവെന്ന് പലതവണ മാധ്യമങ്ങൾ അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.
മരം മുറി വ്യാപകം
പുഴയോരത്ത് നിൽക്കുന്ന വൻമരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുന്നത് പുഴകളുടെ നിലനിൽപ്പിന് ഭീഷണിയായി മാറുന്നു. പുഴയോരങ്ങളിലെ മരങ്ങൾ പ്രകൃതിദത്തമായ സംരക്ഷണ കവചമാണ്. മരം മുറിക്കുന്നതോടെ മണ്ണിടിച്ചിൽ കൂടുകയും പുഴയിലേക്ക് വലിയതോതിൽ മണ്ണും ചെളിയും ഒഴുകിയെത്തുകയും ചെയ്യുന്നു. ഇതുവഴി പുഴയുടെ ആഴം കുറയുകയും ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്നു. മഴക്കാലത്ത് വെള്ളം ശക്തിയായി ഒഴുകുമ്പോൾ പുഴയുടെ തീരങ്ങൾ ഇടിഞ്ഞു വീഴുകയും സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങൾ നശിക്കുകയും ചെയ്യുന്നു.
നോക്കുകുത്തിയായി ചെക്ക് ഡാമുകൾ
മലയോരമേഖലയിൽ പുഴകളിലും തോടുകളിലും പല സ്ഥലങ്ങളിലായി നിരവധി ചെക്കുഡാമുകൾ നിർമിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം കൊണ്ട് പലരും പല സ്ഥലങ്ങളിലും ചെക്ക് ഡാമുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.
അതിനാൽ തന്നെ ഇവ ഉപയോഗശൂന്യമാവുകയാണ്. പലതും കാലപ്പഴക്കത്തിൽ നശിക്കുകയും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വെള്ളം നിൽക്കാത്ത അവസ്ഥയുമാണ്. ഒരു വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് പെരുമ്പടവ് താളിയിൽ നിർമിച്ച ചെക്ക് ഡാമിൽ വെള്ളം തീരെ നിൽക്കാത്തത് പ്രദേശവാസികളുടെ എതിർപ്പിന് വലിയ കാരണമാകുന്നുണ്ട്.