വാഷിംഗ്ടൺ ഡിസി: നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദ ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
‘നാറ്റോയെക്കുറിച്ച് പണ്ടേ എനിക്കു മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസിലാക്കിയിട്ടുണ്ട്. സഖ്യത്തില്‍ തുടരുന്ന കാര്യം ഗൗരവകരമായി പരിശോധിക്കും’-ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തേയും ട്രംപ് നാറ്റോ സഖ്യത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന്‍ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ വിമര്‍ശിച്ചായിരുന്നു ട്രംപിന്റെ മുന്‍ പ്രതികരണം. പേടിത്തൊണ്ടന്മാര് എന്നായിരുന്നു ട്രംപ് നാറ്റോ രാജ്യങ്ങളെ വിശേഷിപ്പിച്ചത്.
ഇറാന് യുദ്ധത്തില്‍ പങ്കുചേരാനും അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇടപെടുന്നതിനും നാറ്റോ സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ തയാറായിരുന്നില്ല.