ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വീണ്ടും രംഗത്ത്. ഇറാന്റെ ഊർജ സംവിധാനങ്ങളുടെ മേൽ ആക്രമണം നടത്തിയാൽ കണ്ണുംപൂട്ടി അടിക്കുമെന്നാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചിരിക്കുന്നത്.
ഇറാനിലെ സൗത്ത് പാർസ് വാതകപാടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തങ്ങൾ നൽകിയത് ചെറിയ മറുപടി മാത്രമാണെന്നും ആക്രമണം ഇനി ആവർത്തിച്ചാൽ പ്രത്യാഘാതം ചിന്തിക്കുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചതിനെത്തുടർന്ന് ഇറാൻ ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റ് ആക്രമിച്ചിരുന്നു. ഈ ആക്രമണം ആഗോള ഊർജവിതരണത്തെ പ്രതിസന്ധിയിലാക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കയറ്റുമതി ശേഷിയിൽ ഏകദേശം 17 ശതമാനം കുറവ് വരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഷ്യ, യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ വാതക വിതരണത്തെ പ്ലാന്റിലെ ആക്രമണം ബാധിച്ചേക്കും.
അതേസമയം, യുദ്ധം തുടരുന്നതിനിടെ, അമേരിക്കൻ പ്രതിരോധ വകുപ്പ് കോൺഗ്രസിൽനിന്ന് 200 ബില്യൺ ഡോളർ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ യുദ്ധത്തിന്റെ ചെലവിലേക്ക് ഈ തുക വിനിയോഗിക്കാനാണ് പദ്ധതി. പ്രതിരോധ സെക്രട്ടറി ഈ യുദ്ധത്തിന് "അവസാന സമയം നിശ്ചയിച്ചിട്ടില്ല' എന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറേനിയൻ റെഡ് ക്രസന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുദ്ധം 21-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ ആകെ മരണസംഖ്യ 1,444 പിന്നിട്ടു.
ഇറാന്റെ ഭരണനേതൃത്വത്തിലെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടുകഴിഞ്ഞു. യുദ്ധം നീണ്ടാൽ ഏറെ നാൾ ഒരു ഭരണകൂടമെന്ന നിലയിൽ ഇറാനു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് അമേരിക്കയും ഇസ്രയേലും വിലയിരുത്തുന്നത്. ഭരണകൂടത്തിനു മേലുള്ളസമ്മർദം കൂട്ടാനാണ് ഇറാന്റെ പ്രകൃതിവാതക പാടത്ത് ആക്രമണം നടത്തിയെന്നു കരുതുന്നു. ഇറേനിയൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വാതകപാടങ്ങളും മറ്റും.