ടെൽ അവീവ്: ഇസ്രയേലിലെ ജയിലുകളിൽനിന്ന് തടവുകാർ ചാടിപ്പോകുന്നത് തടയാൻ ജയിലിനുചുറ്റും മുതലകളെ കാവൽ നിർത്താനുള്ള വിചിത്രമായ നീക്കവുമായി ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ.
ഹമാസ് തടവുകാരെ പാർപ്പിച്ചിരിക്കുന്ന തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിനുചുറ്റും മുതലകളെ വിന്യസിക്കാനാണു മന്ത്രിയുടെ പദ്ധതി. ഇതിനുമുന്നോടിയായി മുതലകളെ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തക്കവണ്ണം അവയുടെ വർഗീകരണത്തിൽ പരിസ്ഥിതി മന്ത്രാലയം മാറ്റം വരുത്തി.
മുതലകളെ ‘വന്യമൃഗങ്ങൾ’ എന്ന വിഭാഗത്തിൽനിന്നു മാറ്റി സുരക്ഷാ ഏജൻസികൾക്കു വളർത്താൻ അനുമതിയുള്ള ‘വളർത്തു വന്യമൃഗങ്ങളുടെ’ ഗണത്തിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.