ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസികളിലൊന്നായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹിയിലെ ഓഫീസ് കഴിഞ്ഞദിവസം ബലമായി ഒഴിപ്പിച്ചതിനെ വിമർശിച്ച് വിവിധ മാധ്യമസംഘടനകൾ രംഗത്ത്.
ജോലിസ്ഥലത്തായിരിക്കെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് ഉത്തരവാദികളായവർക്കെതിരേ ഉടനടി നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ബലമായി ഒഴിപ്പിച്ചതിനെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും അപലപിച്ചു. ഓഫീസ് കെട്ടിടത്തിന് ഭൂമി അനുവദിച്ചതിനെതിരേയുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്നായിരുന്നു ന്യൂഡൽഹി റാഫി മാർഗിലുള്ള യുഎൻഐ ആസ്ഥാനം കഴിഞ്ഞദിവസം രാത്രി ഒഴിപ്പിച്ചത്.
അർധരാത്രിയിൽ വനിതാജീവനക്കാരെയടക്കം കൈയേറ്റം ചെയ്താണു നിർബന്ധിതമായ ഒഴിപ്പിക്കൽ നടന്നതെന്നാണു വാർത്താ ഏജൻസി ആരോപിക്കുന്നത്.
ഓഫീസ് കെട്ടിടത്തിനായി ഭൂമി അനുവദിച്ചത് സർക്കാർ റദ്ദാക്കിയതിനെതിരേ യുഎൻഐ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഹർജി ഹൈക്കോടതി തള്ളി. ഇതോടെയാണു കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോയത്.