തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വഴിതടഞ്ഞ് പ്രകടനം നടത്തിയ കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.പി.ചിത്തരഞ്ജൻ ഉൾപ്പടെയുള്ളവർക്ക് നിൽപ് ശിക്ഷയും പിഴയും വിധിച്ച് കോടതി. കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്ന ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു.
ചിത്തരഞ്ജനെ കൂടാതെ സിഐടിയു നേതാക്കളായ പി.എം. വഹീദ, എൻ.കെ.രാമചന്ദ്രൻ എന്നിവർക്കാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസ് നിൽപ് ശിക്ഷ വിധിച്ചത്. ശിക്ഷയുടെ ഭാഗമായി നേതാക്കൾക്ക് കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കേണ്ടി വന്നു.
2025 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, ശമ്പളം പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള പാതയിൽ പൊതുജനങ്ങളെയും വാഹനങ്ങളെയും പൂർണമായി തടസപ്പെടുത്തിക്കൊണ്ടായിരുന്നു നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. പൊതുവഴി തടസപ്പെടുത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.