കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഭ്യന്തരമന്ത്രിക്ക് വധഭീഷണി മുഴക്കിയ കേസിൽ സൈബർ പോലീസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെ ഇന്ന് സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ് പ്രദേശത്ത് എത്തിച്ചായിരിക്കും പ്രധാനമായും തെളിവുകൾ ശേഖരിക്കുക.
കേസിൽ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന്റെ മുഖ്യ ലക്ഷ്യം. പ്രതി സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെച്ചത് അറസ്റ്റ് വേളയിൽ പിടിച്ചെടുത്ത ഫോൺ ഉപയോഗിച്ചല്ലെന്ന നിഗമനത്തെ തുടർന്നാണ് ഈ നടപടി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഭാഗം ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും, പോലീസ് വ്യാജ തെളിവുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് കോടതിയിൽ വാദിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ വാദങ്ങൾ കോടതി തള്ളിക്കളയുകയായിരുന്നു.