കൊൽക്കത്ത: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ പോരാട്ടം തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ എൺപതു ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് മമത ആരോപിച്ചു.
രേഖകൾ കൃത്യമല്ലെന്ന നിഗമനത്തിൽ ആദ്യഘട്ടത്തിൽ 58 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കുന്നതിനു ഗൂഢാലോചന നടന്നു. പ്രത്യേക പുനരവലോകന പ്രക്രിയയുടെ മറവിൽ മറ്റൊരു 20 ലക്ഷം പേരെയും ഒഴിവാക്കിയെന്നു മുഖ്യമന്ത്രി ആരോപിക്കുന്നു. അന്തിമപട്ടികയിൽ നിന്ന് 80 ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയാണ് ലക്ഷ്യം-ഭവാനിപൂരിൽ പൊതുയോഗത്തിൽ അവർ പറഞ്ഞു.
ഹിന്ദുക്കളോ മുസ്ലിം വിഭാഗക്കാരോ ആരുമാകട്ടെ ഒരാളുടെയും പേര് നീക്കംചെയ്യാനാവില്ല. അവർക്കൊപ്പം നിന്ന് പോരാടാനാണു തീരുമാനം. പാർട്ടിയോ അവരുടെ മതമോ ഒന്നും പ്രശ്നമാക്കില്ലെന്നും മമത വ്യക്തമാക്കി.