കറാച്ചി: ചൈനീസ് കമ്പനിയുടെ ഭീഷണിക്കുവഴങ്ങി കഴുതയിറച്ചി കയറ്റുമതിക്ക് അനുമതി നൽകി പാക്കിസ്ഥാൻ. ഗ്വാഡാറിൽ പ്രവർത്തിക്കുന്ന ഹാംഗെംഗ് ട്രേഡ് കമ്പനിയുമായുള്ള തർക്കത്തിനൊടുവിലാണ് കയറ്റുമതിക്ക് അനുമതി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തീരുമാനം. ഉദ്യോഗസ്ഥ അലംഭാവം മൂലം മാസങ്ങളായി കയറ്റുമതി അനുമതി വൈകിയതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയത്. ഈ മാസം അവസാനം പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ചൈന സന്ദർശിക്കാനിരിക്കുകയാണ്. ഹാംഗെംഗ് ട്രേഡ് ചൈനയിലേക്ക് കഴുത മാംസവും തോലും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ്.
ഗ്വാഡാറിൽ ഇവർ കശാപ്പുശാല പ്രവർത്തിപ്പിക്കുന്നുണ്ട്. മരുന്ന് ഉത്പാദനത്തിനായാണ് കഴുത മാംസം ഇവർ ഉപയോഗിക്കുന്നത്. പാക്കിസ്ഥാൻ പ്രതിവർഷം ഏകദേശം 216,000 കഴുതകളെ മാംസത്തിനും തോലിനുമായി കയറ്റുമതി ചെയ്യുന്നുണ്ട്.